കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമി ഇടപാട് സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ ‘രൂക്ഷവിമര്‍ശനം. രാജ്യത്തെ നിയമം അനുസരിച്ച് നടപടി സ്വീകരിക്കാന്‍ കര്‍ദ്ദിനാളിനു ബാധ്യതയില്ലേയെന്നു ഹൈക്കോടതി വാക്കാല്‍ ചോദിച്ചു.
ഭൂമി തട്ടിപ്പ് സംബന്ധിച്ച് സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ തയാറായില്ലെന്ന് ചൂണ്ടിക്കാട്ടി ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. ഹര്‍ജി തിങ്കളാഴ്ച വിശദമായി വീണ്ടും പരിഗണിക്കും.
തട്ടിപ്പിനിരയായെന്ന് ആരോപണമുള്ള ഭൂമി പൊതുസ്വത്തല്ലെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അഭിഭാഷകന് വാദിച്ചു. ഇത്തരത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ടെങ്കില്‍ തന്നെ കനാനിക നിയമപ്രകാരം മാര്‍പ്പാപ്പയ്ക്ക് മാത്രമേ നടപടികള്‍ സ്വീകരിക്കാനാവൂയെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന് പറഞ്ഞൂ. വിവാദ ഭൂമി ഇടപാട് സംബന്ധിച്ച് പലരും മാര്‍പ്പാപ്പയ്ക്ക് പരാതി നല്കിയിട്ടുള്ളതാണ്. എന്നാല്‍ ഇതു സംബന്ധിച്ച തുടര്‍നടപടികള്‍ ഉണ്ടായില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന് ചൂണ്ടിക്കാട്ടി. എന്നാല്‍ രാജ്യത്തെ നിയമം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ എല്ലാവര്ക്കും ബാധ്യതയുണ്ടെന്നു കോടതി പറഞ്ഞൂ. സഭയുടെ ആഭ്യന്തര കാര്യങ്ങളില്‍ മാത്രമേ വത്തിക്കാന്‍ നിയമത്തിനു പ്രസക്തിയുള്ളൂയെന്നും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് പ്രാബല്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഭൂമി വില്പനയുമായി ബന്ധപ്പെട്ടു ഫിനാന്‍ഷ്യല്‍ കൗണ്‍സിലിന്റെ അനുമതി തേടിയെന്നു വ്യക്തമാണ്. ഇക്കാരണത്താല്‍ തന്നെ ഭൂമി വില്ക്കുന്നതിനു കര്‍ദ്ദിനാളിനു മാത്രമായി തീരുമാനം എടുക്കാനാവുമോയെന്നു പരിശോധിക്കണമെന്നും കോടതി പറഞ്ഞൂ.
ആരോപണമുള്ള ഭൂമി പൊതുസ്വത്തല്ല, പിന്നെ എന്തിനാണ് പബ്ലിക്ക് ചാരിറ്റബിള്‍ ട്രസ്റ്റ് ഉണ്ടാക്കിയതെന്ന് വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു. തുടര്‍ന്നു ഭൂമി വില്പനയുമായി ബന്ധപ്പെട്ടു സിനഡ് കൈക്കൊണ്ട തീരുമാനം വ്യക്തമാക്കണമെന്നു ഹൈക്കോടതി ആവശ്യപ്പെട്ടു.
എറണാകുളം ഭാരത് മാതാ കോളജിന് എതിര്‍വശത്തുള്ള 60 സെന്റ്, നൈപുണ്യ സ്കൂളിനു സമീപമുള്ള 69 സെന്റ്,എറണാകുളം നിലംപതിഞ്ഞ മുകളിലുള്ള 20 സെന്റ്, മരടിലുള്ള 54 സെന്റ്, തൃക്കാക്കര കൊല്ലംകുടി മുകളിലുള്ള ഒരേക്കര്‍ എന്നിങ്ങനെ അഞ്ചു ഭൂമികളാണ് വില്ക്കാന് തീരുമാനിച്ചത്. സെന്റിന് 950000 രൂപ വീതം 27 കോടിക്കു ഭൂമി വില്‍ക്കാനാണ് വൈദിക സമിതി കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നത്. ഹര്‍ജി പരിഗണിക്കവെ ഭൂമി വില്പനയുമായി ബന്ധപ്പെട്ട് ഇന്‍കം ടാക്സ് കമ്മീഷണറെ കക്ഷി ചേര്‍ക്കണമെന്നു ഹര്ജിക്കാരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: