പാലക്കാട്: മര്‍ദനമേറ്റുമരിച്ച അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ വയറ്റില്‍ ആഹാരമായി ഉണ്ടായിരുന്നത് പഴത്തിന്റെ കഷ്ണവും കായ്-കനികളുടെ ചെറിയ അംശവും മാത്രമായിരുന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്. ശനിയാഴ്ച മൂന്നുമണിക്കൂറോളം നീണ്ട വിശദമായ പോസ്റ്റ്മോര്ട്ടമാണ് അധികൃതര്‍ നടത്തിയത്.
ശാരീരികമായും ഇയാള്‍ അവശനായിരുന്നെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. മധു മുഴുപ്പട്ടിണിയിലായിരുന്നെന്ന് വ്യക്തമാക്കുന്നതാണ് ഈ തെളിവുകള്‍. വളരെക്കാലം പട്ടിണി കിടന്നതിന്റെ ലക്ഷണങ്ങള്‍ ശരീരത്തില്‍ ഉണ്ടായിരുന്നു. എല്ലുപൊന്തി, മാംസഭാഗങ്ങള്‍ കുറഞ്ഞ നിലയിലായിരുന്നു ശരീരം. പേശികളും ശോഷിച്ച അവസ്ഥയിലായിരുന്നു.
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കുക്കുമ്പോൾ മൃതദേഹത്തിന് ചെറിയതോതില്‍ നിറംമാറ്റം വന്നിരുന്നു. വ്യാഴാഴ്ച വൈകീട്ടുനടന്ന സംഭവത്തില്‍ വെള്ളിയാഴ്ച വൈകീട്ടോടെയാണ് മൃതദേഹം മെഡിക്കല്‍ കോളേജില്‍ എത്തിക്കുന്നത്.
മധുവിന്റെ ശരീരം മുഴുവന്‍ മര്‍ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നുവെന്ന വിവരം നേരത്തേതന്നെ പുറത്തുവന്നിരുന്നു. തലയ്ക്കേറ്റ അടിയാണ് മരണകാരണം. വാരിയെല്ലുകളും ഒടിഞ്ഞു. ആന്തരികാവയവങ്ങളുടെ ശാസ്ത്രീയപരിശോധനാഫലം വന്നാലേ മരണകാരണം കൂടുതല്‍ വ്യക്തമാവുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: