പാലക്കാട്: മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് നടന്ന ഹര്‍ത്താലില്‍ അക്രമം നടത്തിയവരെ പോലീസ് കസ്റ്റഡിയില്‍ നിന്ന് ബലംപ്രയോഗിച്ച് മോചിപ്പിച്ചു. ഇന്നലെ വൈകുന്നേരത്തോടെ ജില്ലാ മുസ്ലീം ലീഗ് നേതാവ് റിയാസ് നാലകത്താണ് മൂന്ന് പ്രതികളെയും മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷനില്‍ നിന്ന് ബലമായി വിളിച്ചിറക്കി കൊണ്ടുപോയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സഫീര്‍ കൊല്ലപ്പെട്ടത്.
സഫീര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് റോഡ് ഉപരോധിക്കുകയും വാഹനങ്ങളും വീടുകളും ആക്രമിക്കുകയും ചെയ്ത സംഭവത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. എന്നാല്‍ സംഭവം രാഷ്ട്രീയ കൊലപാതകമല്ലെന്നാണ് പോലീസ് വിശദീകരണം. വ്യക്തിപരമായ വൈരാഗ്യവും അതേത്തുടര്‍ന്നുണ്ടായ തര്‍ക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സംഭവത്തില്‍ പിടിയിലായ അഞ്ച് പേര്‍ക്കും സിപിഐ ബന്ധമുളളതിനാല്‍ ഇത് രാഷ്ട്രീയ കൊലപാതകമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
കൊലപാതകത്തെ തുടര്‍ന്നാണ് ഇന്നലെ രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെ മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പിന്നാലെ അക്രമ സംഭവങ്ങളും അരങ്ങേറിയിരുന്നു. സഫീറിന്റെ സുഹൃത്തുക്കളും യൂത്ത് ലീഗ് പ്രവര്‍ത്തകരുമാണ് പ്രധാന പാതയിലൂടെയുളള വാഹനങ്ങള്‍ തടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: