തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ രണ്ടാം ദിവസവും സ്തംഭിച്ചു. ചോദ്യോത്തരവേള ഒഴിവാക്കി സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. സഭ മാന്യമായി നടത്താനുള്ള സാഹചര്യമില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ബഹളത്തിനിടയില്‍ ധനവിനിയോഗ ബില്ല് ചര്‍ച്ച കൂടാതെ പാസാക്കി.
രാഷ്ട്രീയ കൊലപാതകങ്ങളും അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകവും ഉന്നയിച്ചാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ബാനറും പ്ലക്കാര്‍ഡുമായി സ്പീക്കറുടെ ഡയസിന് മുന്നില്‍ എത്തിയായിരുന്നു ബഹളം. സ്പീക്കറുടെ മുഖം മറച്ചുള്ള പ്രതിഷേധം അനുവദിക്കില്ലെന്ന് സ്പീക്കര്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പറഞ്ഞു. പ്രതിപക്ഷ അംഗങ്ങളോട് സീറ്റിലേയ്ക്ക് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിന് തയ്യാറായില്ല.
പ്രതിപക്ഷ അംഗങ്ങളെ ഈ രീതിയിലുള്ള പ്രതിഷേധത്തില്‍ നിന്ന് പിന്തിരിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടു ഒരു വേള ആവശ്യപ്പെടുകയും ചെയ്തു. എന്നിട്ടും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നതോടെ ചോദ്യോത്തരവേള താത്കാലികമായി നിര്‍ത്തിവച്ച് സ്പീക്കര്‍ ഡയസ് വിട്ടു.
മധു, സഫീര്‍ കൊലപാതകങ്ങള്‍ ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നല്‍കിയില്ല. അല്പനേരത്തിന് ശേഷം നിയമസഭാ നടപടികള്‍ പുനരാരംഭിച്ചെങ്കിലും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ സഭ പിരിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: