തിരുവനന്തപുരം: ദിവസവും കൊലപാതകങ്ങള്‍ നടക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് അതിക്രൂരമായ മൂന്ന് കൊലപാതകങ്ങള്‍ നടന്നിട്ടും സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്ത് പൊലീസ് നിഷ്ക്രിയമാണ്. ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം പ്രഖ്യാപിക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ പിന്നീട് പിന്മാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണ്ണാര്‍ക്കാട് സഫീറിനെ ഭരണകക്ഷികളുടെ ഗുണ്ടകളാണ് കൊലപ്പെടുത്തിയത്. എന്നാല്‍ ആ കൊലപാതകത്തില്‍ അപലപിക്കാന്‍ പോലും കേരളത്തിലെ മുഖ്യമന്ത്രി തയ്യാറായില്ലെന്നും ചെന്നിത്തല ആരോപിച്ചു.
തൃശൂരിലുണ്ടായിട്ട് പോലും കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിനെ മൃതദേഹത്തില്‍ അന്തിമോപാചാരം അര്‍പ്പിക്കാനോ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിക്കാനോ മുഖ്യമന്ത്രി പിണറായി വിജയന് തയ്യാറായില്ല. വെറും അഞ്ച് മിനിട്ട് മാത്രം മതിയായിരുന്നു അങ്ങോട്ടേക്ക് പോകാന്‍. ഒരാഴ്ച കഴിഞ്ഞ് പോകുമെന്നാണ് അദ്ദേഹം പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കൊലപാതകങ്ങളിലൊന്നും മുഖ്യമന്ത്രി അപലപിക്കാന്‍ തയ്യറാകാത്തത് ഈ സര്‍ക്കാരിന്റെ നിലപാടിന്റെ ഭാഗമാണ്. കൊലപാതക കേസുകളില്‍ സര്‍ക്കാരിന് ലാഘവ മനോഭാവമാണ്. കൊലപാതകങ്ങളുണ്ടാകുമ്പോള്‍ ഗുണ്ടകളെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചോരക്കൊതി തീരാത്ത ഇടതു ഭരണം നിയമസഭയില്‍ തുറന്നു കാട്ടാന്‍ പോലും സര്‍ക്കാര്‍ അനുവദിക്കുന്നില്ല. ഈ നടപടികള്‍ ജനാധിപത്യ വിരുദ്ധമാണെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: