ന്യൂദല്‍ഹി: ആക്രമിക്കില്ലെന്ന് ഉറപ്പുനല്‍കിയാല്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ജീവനക്കാര്‍ പങ്കെടുക്കുമെന്ന് ദല്‍ഹി സര്‍ക്കാര്‍ ചീഫ് സെക്രട്ടറി അംശു പ്രകാശ്, മുഖ്യമന്ത്രി കേജ്രിവാളിന് കത്തെഴുതി. എന്നെയും മറ്റ് സര്‍ക്കാര്‍ ജീവനക്കാരെയും ആക്രമിക്കില്ലെന്ന് ഉറപ്പു നല്‍കാനാണ് രേഖാമൂലം ആവശ്യപ്പെട്ടിരിക്കുന്നത്.
അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ വിളിച്ചു വരുത്തി മുഖ്യമന്ത്രി കേജ്രിവാളിന്റെ സാന്നിദ്ധ്യത്തില്‍ ചീഫ്സെക്രട്ടറി അംശു പ്രകാശിനെ എംഎല്‍എമാര്‍ മര്‍ദ്ദിച്ചത് കഴിഞ്ഞയാഴ്ചയാണ്. ഇതെത്തുടര്‍ന്ന് ചീഫ് സെക്രട്ടറിയും സര്‍ക്കാര്‍ ജീവനക്കാരും ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. ലഫ്റ്റനന്റ് ഗവര്‍ണ്ണറോട് സംസാരിച്ചെന്നും ജീവനക്കാര്‍ തിരികെ ജോലിയില്‍ കയറുമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയെന്നും കേജ്രിവാള് പ്രസ്താവിച്ചിരുന്നു.
ബജറ്റ് സമ്മേളനം മാര്‍ച്ച് 16 മുതല്‍ 28 വരെ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനു പിന്നാലെയാണ് ചീഫ് സെക്രട്ടറിയുടെ കത്ത്. ബജറ്റ് സമ്മേളനം നിശ്ചയിച്ച യോഗത്തില്‍ ചീഫ് സെക്രട്ടറി അംശു പ്രകാശ്, ധനകാര്യ സെക്രട്ടറി എസ്.എന്‍. സഹായ് പൊതുഭരണവകുപ്പ് സെക്രട്ടറി എം.കെ. പാരിദാ എന്നിവര്‍ക്കൊപ്പമാണ് പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: