ദേശീയതലത്തില്‍ കോണ്ഗ്രസ്സുമായുണ്ടാക്കുന്ന ബന്ധം സംബന്ധിച്ച തര്‍ക്കമാണ് സമ്മേളനത്തിന്റെ പ്രധാന ശേഷിപ്പ്. കേന്ദ്രതലത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും തമ്മിലുള്ള ഭിന്നതയില്‍ കേരള ഘടകം കൃത്യമായി കാരാട്ടിനൊപ്പമാണെന്ന് ആവര്‍ത്തിച്ചതല്ലാതെ ക്രിയാത്മകമായ യാതൊരു നിര്‍ദ്ദേശവും സമ്മേളനത്തില്‍ ഉയര്‍ന്നില്ല. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയെ മുഖ്യശത്രുവായി കാണുന്നതാണ് സിപിഎമ്മിന്റെ എക്കാലത്തെയും രാഷ്ട്രീയ നയം.
മുമ്പ് ശത്രു കോണ്‍ഗ്രസ്സായിരുന്നെങ്കില്‍ ഇപ്പോള്‍ അതു ബിജെപിയായെന്ന് മാത്രം. കേരളത്തിലെ അവശേഷിക്കുന്ന ശക്തിയുമായി ബിജെപിയെ എങ്ങനെ നേരിടുമെന്ന ആശയക്കുഴപ്പം ഇപ്പോഴും പാര്‍ട്ടിയെ പിന്തുടരുന്നു. പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കേണ്ട കരടു നയത്തില്‍ പോലും അവ്യക്തത നിലനില്ക്കുമ്പോള് ഇവിടെയും അത് ആവര്‍ത്തിക്കുന്നു എന്നുമാത്രം. സിപിഎം കേരളാ പാര്‍ട്ടിയല്ലെന്ന് യെച്ചൂരിക്ക് വിലപിക്കേണ്ടി വരുമ്പോള്‍ അഖിലേന്ത്യാപാര്ട്ടിയെ നയിക്കുന്നത് കേരള ഘടകവും പിബി അംഗവുമായ പിണറായി വിജയനാണെന്ന പരിതാകരമായ അവസ്ഥയും തുറന്നുകാട്ടപ്പെടുന്നു. ദേശീയ പ്രസിഡന്റിനെ സംസ്ഥാന പ്രസിഡന്റ് നിശ്ചയിക്കുന്ന മുസ്ലിം ലീഗിന്റെ നിലവാരത്തിലേക്ക് സിപിഎമ്മും മാറിയിട്ട് കുറേക്കാലമായി.
സവിശേഷ സാഹചര്യങ്ങള്‍ക്കനുസരിച്ച് തിരഞ്ഞെടുപ്പ് വേളകളില്‍ പാര്‍ട്ടി സ്വീകരിക്കുന്ന അടവുനയങ്ങള്‍ അറിയണമെങ്കില്‍ പാര്‍ട്ടി പരിപാടിയും ചരിത്രവും വായിക്കണമെന്ന് കേരളത്തിലെ സഖാക്കളെ യെച്ചൂരി ഓര്‍മ്മിപ്പിക്കുമ്പോള്‍ പോരാട്ടം ഇവിടെ അവസാനിക്കുന്നില്ലെന്നും, ഹൈദരാബാദിലെ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ കേരളഘടകത്തിന്റെ നിലപാട് വിചാരണ ചെയ്യപ്പെടുമെന്നുമാണ് മുന്നറിയിപ്പ്. ചരിത്രപരമായ മണ്ടത്തരങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്ന് സാരം. പാര്‍ട്ടി പരിപാടിയും രാഷ്ട്രീയ അടവ് നയവും എന്തെന്നറിയാത്തവരാണ് കേരള സഖാക്കളെന്ന യെച്ചൂരിയുടെ പരിഹാസത്തില്‍ വിഭാഗീയത ഇനി സംസ്ഥാനത്തില്ല, കേന്ദ്രതലത്തിലാണെന്ന വസ്തുതയും വെളിവാക്കുന്നു.
വിഭാഗീയത തുടച്ചുനീക്കിയെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അവകാശപ്പെടുമ്പോഴും അദ്ദേഹത്തിന് തുണയായതും മറ്റൊന്നല്ല. പാര്‍ട്ടിയേയും സര്‍ക്കാരിനെയും കോടിയേരിയുടെ കുടുംബം പ്രതിസന്ധിയിലാക്കിയെങ്കിലും കോടിയേരിയെ സെക്രട്ടറി സ്ഥാനത്തു തുടരാന്‍ അനുവദിച്ചത് പിണറായി വിജയന്റെ ഔദാര്യവും, ഉയര്‍ത്തികാട്ടാന്‍ മറ്റൊരു മുഖം ഇല്ലായെന്നതുമാണ്. ജയരാജന്മാര്, എം.വി. ഗോവിന്ദന്, എ.കെ. ബാലന് തുടങ്ങിയവരുടെ പേരുകള്‍ പലഘട്ടങ്ങളിലായി ഉയര്‍ന്നെങ്കിലും മാറി ചിന്തിക്കാനുള്ള ശേഷി ഇന്ന് പാര്‍ട്ടിക്കില്ല.
പുതിയ അധികാര കേന്ദ്രം ഉണ്ടാകുന്നതിനെ പിണറായി ഇഷ്ടപ്പെടുന്നില്ലായെന്നത് ഫലത്തില്‍ കോടിയേരിക്ക് തുണയായി. നിരവധി ആരോപണങ്ങളില്പ്പട്ട് ഉഴലുന്ന കോടിയേരി തനിക്ക് എന്നും വിധേയനായി നിലകൊള്ളുമെന്നാണ് പിണറായിയുടെ പ്രതീക്ഷ. മാത്രമല്ല, പുതിയ സെക്രട്ടറിയെക്കുറിച്ചുള്ള ആലോചന പോലും പുതിയ വിഭാഗീയതയിലേക്ക് പാര്‍ട്ടിയെ നയിക്കുമെന്നുള്ള ഭയവും തുണയായി. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ ആരോപണങ്ങള്‍ പലതുണ്ടായിട്ടും സംസ്ഥാന സെക്രട്ടറി പദവിയിലെ രണ്ടാം ഊഴത്തിന് കോടിയേരി ബാലകൃഷ്ണനെ സഹായിച്ചത് മറ്റൊന്നുമല്ല.
കോടിയേരി പാര്‍ട്ടിയെ സര്‍ക്കാരിന്റെ ബി ടീമാക്കി മറ്റിയെന്ന വിമര്‍ശനം നേരിയ തോതിലെങ്കിലും ഉയരുന്നുമുണ്ട്. മക്കളുള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് ഒരുഘട്ടത്തിലും കോടിയേരിക്കെതിരായ ആയുധമാകാതിരിക്കാനുള്ള ജാഗ്രത സമ്മേളനത്തില്‍ തുടക്കംമുതലേ ഉണ്ടായിരുന്നു. ചര്‍ച്ചകള്‍ക്കുള്ള സാദ്ധ്യത ഒഴിവാക്കിയാണ് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാന സെക്രട്ടേറിയേറ്റ്, സംസ്ഥാന സമിതിയോഗങ്ങള്‍ പോലും നടന്നത്.
രണ്ടുപതിറ്റാണ്ടിലേറെ നീണ്ടുനിന്ന വിഎസ് – പിണറായി വിഭാഗീയതയുടെ ഏറ്റവും വലിയ ഗുണഭോക്താവായിരുന്നു കോടിയേരി ബാലകൃഷ്ണന്. വിഎസ് പാര്‍ട്ടിയില്‍ നിഷ്പ്രഭമാവുകയും, അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ വെട്ടിനിരത്തപ്പെടുകയും ചെയ്തതോടെ തത്കാലത്തേക്കെങ്കിലും പാര്‍ട്ടി പൂര്‍ണമായും പിണറായിയുടെ ചൊല്പടിയിലായിക്കഴിഞ്ഞു.
വിഭാഗീയത വളര്‍ത്തുന്ന കേന്ദ്രം ഇപ്പോഴില്ലെന്ന കോടിയേരിയുടെ പ്രസ്താവന വിഎസിനെ ഉദ്ദേശിച്ചു തന്നെയായിരുന്നു. ആലപ്പുഴ സമ്മേളനത്തോടെ സംസ്ഥാന തല വിഭാഗീയതയും തൃശൂര്‍ സമ്മേളനത്തോടെ താഴേത്തട്ടിലെ വിഭാഗീയതയും പൂര്‍ണമായും ഇല്ലാതാക്കിയെന്നാണ് കോടിയേരിയുടെ അവകാശവാദം. അതായത് വിഎസ്സിന്റെയും വിഎസ് പക്ഷത്തിന്റെയും കഥ കഴിച്ചുവെന്നു സാരം. എന്നാല്‍ കണ്ണൂരിലടക്കം പുതിയ വിഭാഗീയത പൊട്ടിപ്പുറപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്.
ഇടക്കാലത്തുയര്‍ന്ന ബേബി- തോമസ് ഐസക് അച്ചുതണ്ടും ഇപ്പോള്‍ അശക്തമാണ്. സമ്മേളനങ്ങളിലൊന്നും തന്നെ ഇവര്‍ക്ക് യാതൊരു റോളും ഉണ്ടായിരുന്നില്ല. തോമസ് ഐസക്കും പിണറായിയുമായി നല്ലബന്ധത്തിലല്ലെന്നുള്ളത് പരസ്യമായ രഹസ്യമാണ്. ഇ.പി. ജയരാജന് കൂടുതല്‍ കരുത്തോടെ മന്ത്രിസഭയിലേക്ക് തിരികെയെത്തുന്നതോടെ പാര്‍ട്ടിയിലെ സമവാക്യങ്ങള്‍ വീണ്ടും മാറിമറിയാനാണ് സാദ്ധ്യത. അസംതൃപ്തരായ വിഎസ് അനൂകൂലികളും ഐസക് -ബേബി പക്ഷവും കോടിയേരിക്കു പിന്നില്‍ അണിചേര്ന്നേക്കും.
മറ്റൊരു രസകരമായ കാര്യം മേല്‍പ്പറഞ്ഞ നേതാക്കളെല്ലാംതന്നെ സിഐടിയു പക്ഷത്തെയും നായനാര്‍ – ഇഎംഎസ് പക്ഷത്തെയും നിലംപരിശാക്കാന്‍ ഒരുകാലത്ത് വിഎസ് ഉയര്‍ത്തിക്കൊണ്ടുവന്ന നേതാക്കളാണ് എന്നതാണ് എം.വി. രാഘവനെയും നായനാരെയും ഒതുക്കാന്‍ പിണറായിയേയും, കോടിയേരിയേയും സമര്‍ത്ഥമായി ഉപയോഗിച്ച വിഎസ്, ഇന്ന് പാര്‍ട്ടിയിലെ തന്റെ നിലനില്പിനായി ഇവരുടെ ഔദാര്യം നേടേണ്ട ഗതികേടിലാണ്.
വ്യക്തി കേന്ദ്രീകൃതമായ വിഭാഗീയതയ്ക്കും ആള്ക്കൂട്ടത്തിനുമപ്പുറം മുന്നോട്ടുവയ്ക്കാന്‍ നിലപാടുകള്‍ ഒന്നും ഇല്ലാതെയാണ് സിപിഎമ്മിന്റെ ഒരു സംസ്ഥാന സമ്മേളനംകൂടി കഴിഞ്ഞത്. ഈ പാര്‍ട്ടി ആര്‍ക്കുവേണ്ടിയാണ് പ്രവര്ത്തിക്കുന്നതെന്നുപോലും നിശ്ചയമില്ല. പ്രത്യയശാസ്ത്രം തകര്‍ന്ന പ്രസ്ഥാനം നിലനില്‍പ്പിനായി എന്തും ചെയ്യും. ജാഗ്രത പാലിക്കേണ്ടത് പൊതുസമൂഹമാണ്.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: