പൊന്‍കുന്നം: കഴിഞ്ഞ ബുധനാഴ്ച പൊന്‍കുന്നം പോലീസ് സ്റ്റേഷനില്‍ നിന്നിറങ്ങി വരുമ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ ബിജെപി മണ്ഡലം സെക്രട്ടറി പി.ആര്. രാജേഷിനെ ആക്രമിച്ചതിനെ തുടര്‍ന്ന് കോട്ടയം ആര്‍ഡിഒ നേതൃത്വം നല്കിയ സമാധാനയോഗത്തില്‍ നിന്ന് ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ ഇറങ്ങിപ്പോയി. ഫെബ്രുവരി 13ന് നടന്ന സമാധാനയോഗത്തിലെ തീരുമാനങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള സിപിഎം നേതാക്കളുടെ നടപടിക്കെതിരെ ബിജെപി നേതൃത്വം പ്രതിഷേധിച്ചു.
കഴിഞ്ഞ യോഗത്തില്‍ കാഞ്ഞിരപ്പള്ളി മേഖലയില്‍ 15ദിവസത്തേക്ക് പ്രകടനങ്ങളോ പ്രകോപനമുണ്ടാക്കുന്ന സംഭവങ്ങളോ ഉണ്ടാകില്ല എന്ന തീരുമാനം അട്ടിമറിച്ചു കൊണ്ട് പോലീസ് സ്റ്റേഷന് മുന്നില്‍ വച്ച് സിപിഎം നടത്തിയ വധശ്രമം സംഘര്‍ഷം ലക്ഷ്യമാക്കിയാണ്. ഏഴ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടും രണ്ട് പേരെ അറസ്റ്റ് ചെയ്യാന്‍ മാത്രമേ പോലീസിനായുള്ളൂ.
ഈ കേസിനാസ്പദമായ അക്രമത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല എന്ന് പ്രസ്താവിച്ച ഏരിയാ സെക്രട്ടറിയുടെ സഹോദരി പുത്രന്റെ നേതൃത്വത്തിലാണ് രണ്ടു പ്രതികളെ സബ് ജയിലിന് മുന്നില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് അകത്തേക്ക് കടത്തി വിട്ടത്. ജയിലിന് മുന്നിലുണ്ടായ കടുത്ത സുരക്ഷാവീഴ്ചയാണിത്. പോലീസ് കാഴ്ചക്കാരായി ദൂരെ മാറി നിന്ന് സിപിഎം ലോക്കല്‍ നേതാക്കള്‍ക്ക് ജയില്‍ നിയമം കൈയ്യിലെടുക്കാന്‍ അവസരമൊരുക്കി.
വധശ്രമക്കേസിലെ പ്രതികള്‍ക്ക് വീരപരിവേഷം നല്കി കയ്യില്‍ രണ്ട് ലഗേജുകളില്‍ മദ്യമടക്കുള്ള സാധങ്ങളുമായി ജയിലിലിലേക്ക് കടത്തിവിട്ടിട്ട് എന്ത് സമാധാനത്തെക്കുറിച്ചാണ് പോലീസ് പറയുന്നതെന്ന് ബിജെപി നേതാക്കള്‍ ചോദിച്ചു.
സമാധാനയോഗത്തില്‍ ഡിവൈഎസ്പി, കഴിഞ്ഞു പോയ സംഭവങ്ങളെ നിസ്സാരവല്ക്കരിച്ചും 13ലെ യോഗം വിജയമായിരുന്നു എന്നും പറയുമ്പോള്‍ സിപിഎമ്മിന് അക്രമം നടത്താന്‍ അവസരം ഒരുക്കുകയാണ് ചെയ്തത്. പോലീസും സിപിഎം നേതാക്കളും എഴുതി തയ്യാറാക്കിയ സമാധാനയോഗമെന്ന നാടകത്തില്‍ സഹകരിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നും അതുകൊണ്ട് യോഗം ബഹിഷ്കരിക്കുകയാണെന്നും പറഞ്ഞു കൊണ്ടാണ് ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോന്നത്.
ആര്‍എസ്എസ് ജില്ലാ കാര്യവാഹ് എ.ബി ഹരികൃഷ്ണന് ബിജെപി ജില്ലാ ട്രഷറര്‍ കെ.ജി കണ്ണന്, നിയോജക മണ്ഡലം പ്രസിഡന്റ് വി.എന്‍ മനോജ്, പാലാമണ്ഡലം പ്രസിഡന്റ് സോമന് തച്ചേട്ട്, ജി. ഹരിലാല്‍ എന്നിവരാണ് സമാധാനയോഗം ബഹിഷ്കരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: