മട്ടന്നൂര്‍: ചിരപുരാതനമായ മട്ടന്നൂര്‍ ശ്രീമഹാദേവക്ഷേത്രത്തിലെ എട്ടുദിവസം നീണ്ടു നില്ക്കുന്ന വാര്‍ഷിക മഹോത്സവം ആരംഭിച്ചു. രാത്രി 8മണിക്ക് ക്ഷേത്രം തന്ത്രി അഴകം മാധവന് നമ്പൂതിരിപ്പാട് കൊടിയേറ്റം നടത്തിയതോടെയാണ് ഉത്സവത്തിന് തുടക്കമായത്. തുടര്‍ന്ന് കരിവെള്ളൂര്‍ കെ.ടി. രത്നകുമാറും സംഘവും ഓട്ടന്തുള്ളല് അവതരിപ്പിച്ചു. ജനകീയ സമിതി ഏറ്റെടുത്തശേഷം നടത്തുന്ന 47 ാമത് വാര്‍ഷികോത്സവത്തിനാണ് ഇന്നലെ തുടക്കമായത്.
ഇന്ന് മുതല്‍ എല്ലാ ദിവസവും കാലത്ത് 5ന് ഗണപതിഹോമം, 7.30ന് കാഴ്ച ശീവേലി, ഉച്ചയ്ക്ക് 2.30ന് ഓട്ടന്‍ തുള്ളല്‍, വൈകുന്നേരം 4ന് പൊതിയില്‍ നാരായണ ചാക്യരും സംഘവും അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത്, 5ന് തായമ്പക, 6.30ന് ദീപാരാധന, 7.30ന് രഥോത്സവം നൃത്തം എന്നിവ നടക്കും. ബുധന്‍, വെള്ളി ദിവസങ്ങളില്‍ കാലത്ത് 8ന് മട്ടന്നൂര്‍ മഹാദേവക്ഷേത്ര നാരായണീയ സമിതിയുടെ നാരായണീയ പാരായണം, വ്യാഴാഴ്ച കാലത്ത് 8ന് പുരാണ പാരായണം, മാര്‍ച്ച് 3ന് കാലത്ത് 10ന് അക്ഷരശ്ലോക സദസ്സ്, വൈകുന്നേരം 5ന് ഇരട്ടത്തായമ്പക, മാര്‍ച്ച് 4ന് കാലത്ത് 8.30ന് ഉത്സവബലി, രാത്രി 7ന് മോതിരംവെച്ചു തൊഴല്‍, 5ന് രാത്രി 7ന് മത്തവിലാസംകൂത്ത്, രാത്രി 8ന് പള്ളിവേട്ട എഴുന്നെള്ളത്ത് എന്നിവ നടക്കും.
ബുധനാഴ്ച രാത്രി 10ന് തലശ്ശേരി സിംഗിംഗ് ബേര്‍ഡ്സിന്റെ ഗാനമേള, മാര്‍ച്ച് 1ന് രാത്രി 10ന് ജ്യോതിഷ് മട്ടന്നൂര്‍, ജയപ്രകാശ് നെടുമങ്ങാട് ടീം നയിക്കുന്ന മാജിക്കല്‍ ഫിഗര്‍ഷോ മെഗാ ഇവന്റ്, 2ന് രാത്രി 10ന് ഉരുവച്ചാല്‍ കാളിദാസ കലാകേന്ദ്രത്തിന്റെ സപ്താഹം നാടകം, 3ന് രാത്രി 10ന് വെള്ളിയാംപറമ്പ് റസിഡന്റ്സ് അസ്സോസിയേഷന്റെ കലാസന്ധ്യ, 4ന് രാത്രി 10ന് കൂത്തുപറമ്പ് മലയാള കലാനിലയത്തിന്റെ നളചരിതം ഒന്നാംദിവസം കഥകളി എന്നിവയാണ് വിശേഷ പരിപാടികള്‍. മാര്‍ച്ച് 6ന് രാവിലെ 8മുതല്‍ 11മണി വരെ വാദ്യസമേതമുള്ള ആറാട്ട് എഴുന്നെള്ളത്തോടെ സമാപിക്കും.
അണലക്കാട് മാധവന് നമ്പൂതിരി, ലക്ഷ്മീകാന്ത് അഗ്ഗിത്തായ, വട്ടക്കുന്നം ഹരികൃഷ്ണന് നമ്പൂതിരി, ശിവപ്രസാദ് മണോലിത്തായ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ രഥോത്സവ നൃത്തം നടത്തും. പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന് കുട്ടി, ചെറുതാഴം ചന്ദ്രന്, കരയടം ചന്ദ്രന്, കലാനിലയം ഉദയന്‍ നമ്പൂതിരി, നീര്‍വ്വേലി പദ്മകുമാര്‍, വിഷ്ണുരാജ് ചെറുതാഴം, അരുണ്‍രാജ് കാഞ്ഞിരങ്ങാട് എന്നിവര്‍ വിവിധ ദിവസങ്ങളിലെ തായമ്പകയ്ക്ക് നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: