കേരളം രൂപംകൊണ്ട 1956-ല്‍ ലഭിച്ച റവന്യു ഭൂമിയായ 38863 ഏക്കര്‍ കേരളത്തില്‍ തന്നെ ഉണ്ടോ എന്നറിയാന്‍ സര്‍ക്കാര്‍ റീ സര്‍വേ നടപടികള്‍ ഘട്ടം ഘട്ടമായി നടത്തിവരികയാണ്. ഭൂമി അവിടെത്തന്നെ ഉണ്ടോയെന്ന് ഉറപ്പാക്കേണ്ടതും അതനുസരിച്ച് ഭൂനികുതി ഈടാക്കേണ്ടതും സര്‍ക്കാരിന്റെ ബാധ്യതയും ഉത്തരവാദിത്വവുമാണ്.
റവന്യു വകുപ്പിന്റെ പരിപാലനത്തിലുള്ള ഭൂമി, സര്‍ക്കാരിന്റെതന്നെ സര്‍വേ വകുപ്പിലെ ഉദ്യോഗസ്ഥര്‍ റീ സര്‍വേ നടത്തി വിശദ റിപ്പോര്‍ട്ട് റവന്യു വകുപ്പിനു നല്‍കുകയാണ് ചെയ്തത്.
എന്നാല്‍ ഇപ്പോള്‍, സര്‍വേ വകുപ്പിനു ചെലവായ തുക വസ്തു ഉടമകളില്‍നിന്ന് ഈടാക്കുന്ന രീതി ലജ്ജാകരമാണ്. അതു പിരിക്കുന്ന ജോലി വില്ലേജ് ഓഫിസുകളെ ഏല്പിച്ചിരിക്കുകയാണ്.
കരം കൊടുക്കുന്ന ജനങ്ങള്‍ ആവശ്യപ്പെടാതെതന്നെ സര്‍ക്കാര്‍ അവരുടെ വസ്തു അളന്നെങ്കില്‍ അതിന്റെ ചെലവ് പൊതുജനം നല്‍കേണ്ട ആവശ്യമുണ്ടോ? ഭൂനികുതി അടയ്ക്കാന്‍ എത്തുന്നവരെ സര്‍വേ വകുപ്പിന്റെ ചെലവിന്റെ പേരില്‍ പിഴിയുന്ന നടപടി പിന്‍വലിക്കേണ്ടതാണ്.
ജോഷി ബി.ജോണ്‍ മണപ്പള്ളി, കൊല്ലം
മാനിഷാദ!
ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് ഒരു പാവം ചെറുപ്പക്കാരനെ ആള്‍ക്കൂട്ടം നിഷ്ഠുരം അടിച്ചുകൊന്ന സംഭവം ഒരുപക്ഷേ ലോകത്തിലെങ്ങുമുണ്ടായിട്ടുണ്ടാവില്ല. ദൈവത്തിന്റെ ഈ സ്വന്തംനാട്ടില്‍ അതും സംഭവിച്ചു! വിദ്യാഭ്യാസവും സംസ്കാരവും പരിഷ്കാരവും എല്ലാം തികഞ്ഞ നാടാണ് പോലും!
ഇതു ചെയ്തവരെ എന്തുവിളിക്കണമെന്നറിയില്ല. എന്നാല്‍ ഒരു കാര്യം പറയാം. നിങ്ങള്‍ക്ക് ഇഹത്തിലും പരത്തിലും സമാധാനമുണ്ടാവില്ല. ആ പാവം ചെറുപ്പക്കാരന്റെ പ്രേതം നിങ്ങളെ വെറുതെവിടില്ല. നിയമങ്ങള്‍ വിട്ടാലും ഒരല്പം ഭക്ഷണത്തിനുവേണ്ടി മാത്രമായിരുന്നില്ലേ ആ കൊല!
എം. ശ്രീധരന്,വരവൂര്‍, തൃശൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: