കണ്ണൂര്‍: കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് നേതാവ് കെ.സുധാകരന് കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നില്‍ ഒന്‍പത് ദിവസമായി നടത്തിവന്ന ഉപവാസ സമരം അവസാനിപ്പിച്ചു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്കിയ നാരങ്ങാനീര് കുടിച്ചാണ് സമരം അവസാനിപ്പിച്ചത്. സിബിഐ അന്വേഷണം പ്രഖ്യാപിക്കും വരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ച് സമരമാരംഭിച്ച സുധാകരന് ഒരാവശ്യവും നേടിയെടുക്കാതെയാണ് നാടകീയമായി സമരം അവസാനിപ്പിച്ചത്. സമരപ്പന്തലില്‍ പ്രവര്‍ത്തകരുടെ സാന്നിധ്യം ഗണ്യമായി കുറഞ്ഞതാണ് എത്രയും വേഗത്തില്‍ സമരം അവസാനിപ്പിക്കാന്‍ നേതൃത്വത്തെ പ്രേരിപ്പിച്ചത്. സമരം ആരംഭിച്ചത് മുതല്‍ സുധാകരന്റെ ഏതാനും സന്തതസഹചാരികളും നേതാക്കന്മാരും മാത്രമാണ് സമരപ്പന്തലിലുണ്ടായിരുന്നത്. ഓരോ ദിവസവും സമരപ്പന്തലിലെത്തണമെന്ന് വിവിധ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരോട് ഡിസിസി നേതൃത്വം ആവശ്യപ്പെട്ടിരുന്നുവെങ്കിലും പ്രവര്‍ത്തകര്‍ എത്താത്തത് നേതൃത്വത്തെ പ്രതിസന്ധിയിലാക്കി. കെപിസിസി നേതാക്കന്മാര് സമരസ്ഥലത്തെത്തുമ്പോള് മുഖം കാണിക്കാനും ചാനല്‍ ക്യാമറകള്‍ക്ക് മുന്നില്‍ പോസ് ചെയ്യാനും മാത്രമായിരുന്നു നേതാക്കള്‍ക്ക് താല്പര്യം.
സുധാകരന്റെ സമരത്തോട് തുടക്കം മുതല്‍ തന്നെ കോണ്‍ഗ്രസ്സിനകത്തെ പ്രബല ഗ്രൂപ്പുകള്‍ മുഖം തിരിച്ച് നിന്നിരുന്നു. ഷുഹൈബ് കൊല്ലപ്പെട്ടതിന് ശേഷം ഡിസിസി പ്രസിഡണ്ട് സതീശന് പാച്ചേനിയായിരുന്നു കലക്ട്രേറ്റിന് മുന്നില്‍ ഉപവാസം ആരംഭിച്ചത്. എന്നാല്‍ സതീശന് പാച്ചേനിയുടെ സമരം രണ്ട് ദിവസത്തിനകം അവസാനിപ്പിച്ച് സുധാകരന് നാടകീയമായി അനിശ്ചിതകാല ഉപവാസ സമരമാരംഭിക്കുകയായിരുന്നു. ഡിസിസി പ്രസിഡണ്ടിന്റെ സമരം ഏകപക്ഷീയമായി അവസാനിപ്പിച്ച് സുധാകരന് സമരമാരംഭിച്ചത് ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റിയില്‍ തുടക്കം മുതല്‍ തന്നെ അതൃപ്തിയുണ്ടാക്കിയിരുന്നു. സമരത്തില്‍ സാധാരണ പ്രവര്ത്തകരെത്താതിരിക്കാന് കാരണവും സംഘടനയ്ക്കകത്തെ ഗ്രൂപ്പ് പോരാണ്.
സുധാകരന്റെ സമരം അവസാനിപ്പിക്കുന്നതിലും പാര്‍ട്ടിക്കകത്ത് ആശയക്കുഴപ്പമുണ്ടായിരുന്നു. താന്‍ സമരത്തില്‍ നിന്ന് പിന്മാറുന്നതോടെ കലക്ട്രേറ്റ് പടിക്കല്‍ നടന്നുവരുന്ന സമരവും അവസാനിപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയതിന് ശേഷമാണ് സുധാകരന് കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ തീരുമാനം അംഗീകരിച്ചത്. ആരോഗ്യസ്ഥിതി മോശമായ സുധാകരനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണെങ്കില്‍ പകരം മറ്റൊരാള്‍ സമരം തുടരണമെന്നായിരുന്നു നേതൃത്വം തുടക്കത്തില്‍ ചിന്തിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ സുധാകരന് ശക്തമായ എതിര്‍പ്പുള്ളതിനാല്‍ പ്രക്ഷോഭപരിപാടി പൂര്‍ണ്ണമായും അവസാനിപ്പിക്കുകയായിരുന്നു. മറ്റ് നേതാക്കന്മാര്ക്ക് മാധ്യമ ശ്രദ്ധ ലഭിക്കുമോ എന്ന സുധാകരന്റെ ആശങ്കയാണ് സമരം പൂര്‍ണ്ണമായും പരാജയപ്പെടാന്‍ കാരണമന്നാണ് ഡിസിസി നേതൃത്വത്തില്‍ ഒരു വിഭാഗം പറയുന്നത്. സമരത്തിന്റെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ച് സ്വന്തം പബ്ലിസിറ്റിക്ക് വേണ്ടി ഷുഹൈബ് വധത്തെ സുധാകരന് തന്ത്രപരമായി ഉപയോഗിക്കുകയായിരുന്നുവെന്ന വാദം കോണ്‍ഗ്രസ്സില്‍ കലാപത്തിന് തിരികൊളുത്തുമെന്ന് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: