ന്യൂദല്‍ഹി: ജനിതക വൈകല്യമെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യ ഇന്‍ഷുറന്‍സ് തുക നല്‍കാതിരിക്കുന്നത് നിയമ വിരുദ്ധമെന്ന് ദല്‍ഹി ഹൈക്കോടതി. എല്ലാവര്ക്കും തുല്യ അവകാശം, ജീവിക്കാനുള്ള അവകാശം നല്‍കണമെന്ന ഭരണഘടനക്ക് എതിരാണ് ഇതെന്നും, വിവേചനപരമാണെന്നും ദല്‍ഹി ഹൈക്കോടതി ഉത്തരവില്‍ പറയുന്നുണ്ട്.
ഹൃദയസംബന്ധമായ അസുഖം മൂലം ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കായുള്ള അപേക്ഷ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കോ. ലിമിറ്റഡ് തള്ളിയത് സംബന്ധിച്ച് ജയ് പ്രകാശ് തയല്‍ നല്കിയ ഹര്‍ജിയിലാണ് ഈ ഉത്തരവ്. ജസ്റ്റിസ് പ്രതിഭ എം. സിങ്ങാണ് ഹര്‍ജി പരിഗണിച്ചത്.
പ്രമേഹം, ഹൃദ്രോഗം, തുടങ്ങി സാധാരണയായി കാണുന്ന ചില രോഗങ്ങള്‍ ജനിതകപരമായി ലഭിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള എല്ലാ അസുഖങ്ങളും ജനിതകരോഗമാക്കി ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിന്ന് ഒഴിവാക്കുന്നത് രാജ്യത്തെ ആരോഗ്യ ഇന്‍ഷുറന്‍സിനെ തന്നെ ബാധിക്കുന്നതാണ്. ഇത് നിയമ വിരുദ്ധമാണെന്നും കോടതി അറിയിച്ചു.
അതേസമയം ഇന്‍ഷുറന്‍സ് ഉടമ്പടി ഉണ്ടാക്കുമ്പോള്‍ യുക്തിസഹമായ കാര്യങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ചേര്‍ക്കാമെന്നും എന്നാല്‍ വസ്തുനിഷ്ഠമായ ഘടകങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം ഇന്‍ഷുറന്‍സ് കമ്പനികള്‍ ജനിതകവൈകല്യങ്ങളെന്ന പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡവലപ്മെന്റ് അതോറിറ്റിയുടെ (ഐആര്‍ഡിഎ) നിര്‍ദ്ദേശങ്ങളെ അവഗണിച്ച് ഈ കമ്പനികള്‍ പലപ്പോഴും ഇത് ദൂരുപയോഗപ്പെടുത്തുന്നുണ്ട്.
2013 ഐആര്‍ഡിഎ നിര്‍ദ്ദേശങ്ങളില്‍ ജന്മനാലുള്ള വൈകല്യങ്ങള്‍ ഒഴിവാക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതിനാല്‍ ജനിതക വൈകല്യമെന്ന് ചൂണ്ടിക്കാട്ടി ഇന്‍ഷുറന്‍സ് ക്ലെയിം നിഷേധിക്കരുതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: