തൃശൂര്‍: ആരോഗ്യ-കായിക വിദ്യാഭ്യാസം പാഠ്യവിഷയമായി സര്‍ക്കാര്‍ അംഗീകരിച്ചിട്ടും സംസ്ഥാനത്ത് 8,000 സ്കൂളുകളില്‍ കായികാധ്യാപകരില്ല. സര്‍ക്കാര്‍, എഡ്ഡഡ് വിഭാഗങ്ങളിലായി സംസ്ഥാനത്ത് 12,000 സ്കൂളുകളുള്ളപ്പോള്‍ കായിക അധ്യാപകരുള്ളത് 4,000 സ്കൂളുകളില്‍ മാത്രം. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ കായികാധ്യാപക തസ്തികയുമില്ല.
യുപി വിഭാഗത്തില്‍ ഒരു സ്കൂളില്‍ 500 വിദ്യാര്‍ത്ഥികള്‍ ഉണ്ടെങ്കില്‍ മാത്രമേ കായികാധ്യാപകരെ നിയമിക്കു. 499 കുട്ടികളുണ്ടെങ്കില്‍ പോലും തസ്തികയില്‍ നിയമനമുണ്ടാകില്ല. ഹൈസ്കൂള്‍ വിഭാഗത്തില്‍ എട്ട്, ഒമ്പത് ക്ലാസുകളിലായി അഞ്ച് ഡിവിഷനുകളുണ്ടെങ്കിലെ കായികാധ്യാപകരെ നിയമിക്കൂ. പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തില്ല. സംസ്ഥാനത്ത് വിവിധ സ്കൂളുകളില്‍ നിന്ന് ഈ വര്‍ഷം 100 കായികാധ്യാപകര്‍ വിരമിക്കും. ഇവരില്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ആനുകൂല്യത്തോടെ സേവനമനുഷ്ഠിച്ചിരുന്ന 50 പേര് വിരമിക്കുന്നതോടെ ഈ സ്കൂളുകളില്‍ അടുത്ത വര്‍ഷം കായികാധ്യാപക തസ്തിക തന്നെ ഇല്ലാതാകും.
ഈ സാഹചര്യത്തില്‍ യുപി, ഹൈസ്കൂള്‍, എച്ച്എസ്എസ്, വിഎച്ച്എസ്എസ് വിഭാഗങ്ങളില്‍ കുട്ടികളുടെ എണ്ണം നോക്കാതെ യോഗ്യതയുടെയും സീനിയോറിറ്റിയുടെയും അടിസ്ഥാനത്തില്‍ കായിക അധ്യാപകരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത കായികാധ്യാപക സംഘടന രംഗത്തെത്തി. 25 വര്‍ഷം മുന്‍പ് പ്രീഡിഗ്രി വേര്‍പ്പെടുത്തിയതിനു ശേഷം എച്ച്എസ്എസിലും വിഎച്ച്എസ്എസിലും കായികാധ്യാപകരെ നിയമിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: