ന്യൂദല്‍ഹി : ഗുരുഗ്രാമിലെ റായാൻ ഇൻ്റർനാഷണൽ സ്കൂളിൽ ഏഴ് വയസുകാരൻ പ്രധ്യുമന്‍ താക്കൂര്‍ കൊല്ലപ്പെട്ട സംഭവത്തിൽ ആദ്യം അറസ്റ്റിലായ സ്കൂൾ ബസ് കണ്ടക്ടർ അശോക് കുമാറിനെ കോടതി കുറ്റവിമുക്തനാക്കി. കേസ് അന്വേഷിക്കുന്ന പ്രത്യേക കോടതിയാണ് അശോകിനെ കുറ്റവിമുക്തനാക്കിയത്.
ഹരിയാന പോലീസ് അശോക് കുമാറിനെ കേസില്‍ കുടുക്കുകയായിരുന്നുവെന്നും റയാന് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് യഥാര്‍ത്ഥ കൊലയാളിയെന്നും കേസ് പിന്നീട് അന്വേഷിച്ച സിബിഐ കണ്ടെത്തുകയായിരുന്നു. കുറ്റക്കാരനായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സിബിഐ സംഘം അറസ്റ്റ് ചെയ്തിരുന്നു.
തനിക്കെതിരെ മനപ്പൂര്‍വ്വം കൊലപാതകക്കുറ്റം കെട്ടിച്ചമച്ച സംഭവത്തില്‍ ഹരിയാന പോലീസിനെതിരെയും റയാന് സ്കൂള്‍ അധികൃതര്‍ക്കെതിരെയും അശോക് കുമാര്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. കേസില്‍ സിബിഐ അന്വേഷണ നടപടികള്‍ പൂര്‍ത്തിയായ ശേഷം കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അശോക് കുമാറിന്റെ അഭിഭാഷകന് നേരത്തെതന്നെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: