തിരുവനന്തപുരം: നിവേദ്യം കഴിഞ്ഞ് ഭക്തര്‍ പൊങ്കാല അടുപ്പിന്റെ ഇഷ്ടികകള്‍ നഗരത്തില്‍ ഉപേക്ഷിക്കുന്നത് പതിവ് കാഴ്ച്ചയാണ്. എന്നാല്‍ ഈ ഇഷ്ടികകള്‍ കൊണ്ട് ബ്രിക്ക് ഇന്‍സ്റ്റലേഷനുകള്‍ നിര്‍മ്മിക്കാന്‍ ആര്‍ക്കിടെക്റ്റുകളുടെ സംഘടനയായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്ആര്ക്കിടെക്റ്റ്സ് (ഐഐഎ) തിരുവനന്തപുരം സെന്റര്‍ തയ്യാറെടുക്കുന്നു. ആര്‍ക്കിടെക്റ്റ് ലാറി ബെക്കറിന്റെ നൂറാം ജന്മദിനത്തോടനുബന്ധിച്ചാണ് നഗരത്തില്‍ ബ്രിക്ക് ഇന്‍സ്റ്റലേഷനുകള്‍ നിര്‍മ്മിക്കുക. തിരുവനന്തപുരം കോര്‍പ്പറേഷന്റെ സഹകരണത്തോടെ മാര്‍ച്ച് 3 മുതല്‍ 6 വരെയാണ് ‘ബിയോണ്ട് ബ്രിക്സ്’ എന്ന പേരില്‍ ബ്രിക്ക് ഇന്‍സ്റ്റലേഷനുകളുടെ നിര്‍മ്മാണവും പ്രദര്‍ശനവും നടക്കുക.
ആറ്റുകാല്‍ പൊങ്കാലയും ലാറി ബെക്കറിന്റെ നൂറാം ജന്മദിനവും മാര്‍ച്ച് 2ന് ആയതാണ് ‘ബിയോണ്ട് ബ്രിക്സ്’ എന്ന പരിപാടിക്ക ്വഴിയൊരുക്കിയതെന്ന് ഐഐഎ തിരുവനന്തപുരം സെന്റര്‍ ചെയര്മാന് സൈജു മുഹമ്മദ് ബഷീര്‍ പറഞ്ഞു. മാര്‍ച്ച് 2ന് പൊങ്കാലദിവസം നിവേദ്യം കഴിഞ്ഞ് ഭക്തര്‍ ഉപേക്ഷിച്ച ഒന്നര ലക്ഷത്തോളം ഇഷ്ടികകള്‍ ഐഐഎ ശേഖരിക്കും. മാര്‍ച്ച് 3 ന് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ബ്രിക്ക് ഇന്‍സ്റ്റലേഷനുകളുടെ നിര്‍മ്മാണം. ആര്‍ക്കിടെക്റ്റുകള്‍, ആര്‍ട്ടിസ്റ്റുകള്‍, ഡിസൈനര്‍മാര്‍, വിദ്യാര്‍ഥികള്‍, കല്‍പ്പണിക്കാര്‍ എന്നിവരടങ്ങുന്ന നൂറോളം ടീമുകളാണ് നൂറ് ബ്രിക്ക് ഇന്‍സ്റ്റലേഷനുകള്‍ നിര്‍മ്മിക്കുക. യൂണിവേഴ്സിറ്റികോളജ് പരിസരം മുതല്‍ കവടിയാര്‍ വരെയുള്ള ഭാഗമാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്‍സ്റ്റലേഷനുകള്‍ പൂര്‍ത്തിയാക്കിയശേഷം മാര്‍ച്ച് 6 വരെ നഗരവാസികള്‍ക്കായി പ്രദര്‍ശനവും സംഘടിപ്പിക്കും. പിന്നീട് ഇന്‍സ്റ്റലേഷനുകള്‍ പൊളിച്ചുമാറ്റുകയും അതിനായി ഉപയോഗിച്ച ഇഷ്ടികകള്‍ പാവപ്പെട്ടവര്‍ക്ക് വീട് വയ്ക്കാന്‍ ഉപയോഗിക്കുകയും ചെയ്യുമെന്ന് പരിപാടിയുടെ ജനറല്‍കണ്‍വീനര്‍ ആര്‍ക്കിടെക്റ്റ് കെ.ബി.ജയകൃഷ്ണന് പറഞ്ഞു. രാജ്യത്തു നിന്നും വിദേശത്തു നിന്നുമായി അഞ്ഞൂറോളം ആര്‍ക്കിടെക്റ്റുകള്‍ പരിപാടിയില്‍ പങ്കെടുക്കും. ഇവര്‍ക്കു പുറമെ സംസ്ഥാനത്തെ വിവിധ കോളജുകളില്‍ നിന്നായി മുന്നൂറോളം ആര്‍ക്കിടെക്ച്ചര്‍ വിദ്യാര്‍ഥികളും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: