ന്യൂദല്‍ഹി: കനറാ ബാങ്കിലെ വായ്പാ തട്ടിപ്പില്‍ കല്‍ക്കത്ത കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആര്‍പി ഇന്‍ഫോസിസ്റ്റംസ് ലിമിറ്റഡ് കമ്പനി, ഡയറക്ടര്‍മാര്‍, ബാങ്ക് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെതിരെ സിബിഐ കേസെടുത്തു. വ്യാജ രേഖകള്‍ ഹാജരാക്കി വായ്പയെടുത്തതിനും മനപ്പൂര്‍വ്വം തിരിച്ചടക്കാതിരുന്നതിനുമാണ് കേസ്. കാനറാ ബാങ്ക് കണ്‍സോര്‍ഷ്യത്തിലുള്ള പത്ത് ബാങ്കുകളില്‍നിന്നായി 515.15 കോടി രൂപയുടെ വായ്പയാണ് എടുത്തത്.
കമ്പനി ഡയറക്ടര്‍മാരായ ഷിബാജി പഞ്ച, കൗസ്തുവ് റെ, വിനയ് ബഫ്ന, വൈസ് പ്രസിഡണ്ട് ദേബ്നാഥ് പാല് എന്നിവരാണ് പ്രതികള്‍. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി അടുത്ത ബന്ധമുള്ള വ്യവസായിയാണ് ആര്‍പി ഗ്രൂപ്പിന്റെ സ്ഥാപകരിലൊരാളായ പഞ്ച. മമതയുടെ സഹായത്തോടെ നിരവധി സാംസ്കാരിക, സിനിമാ സമിതികളില്‍ ഇയാള്‍ അംഗമായിട്ടുണ്ട്. വ്യവസായ വികസനവുമായി ബന്ധപ്പെട്ട ഒൗദ്യോഗിക ഉപദേഷ്ടാവുമായിരുന്നു.
ഐഡിബിഐ ബാങ്കിലെ 180 കോടിയുടെ വായ്പാ തട്ടിപ്പില്‍ പഞ്ച ഉള്‍പ്പെടെയുള്ള ഡയറക്ടര്‍മാരെ പ്രതികളാക്കി 2015ല്‍ സിബിഐ കേസെടുത്തിരുന്നു. 2014ല്‍ 18 കോടിയുടെ വായ്പാ ദല്‍ഹി പോലീസും കേസെടുത്തു. തട്ടിപ്പില്‍ ദല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ധാക്കയില്‍നിന്ന് മമതക്കൊപ്പം ഇന്ത്യയിലേക്ക് വരുമ്പോള്‍ ബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മമതയുടെ മൂന്ന് ദിവസത്തെ ബംഗ്ലാദേശ് സന്ദര്‍ശനത്തില്‍ അനൗദ്യോഗിക പ്രതിനിധിയായിരുന്നു പഞ്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: