കണ്ണൂര്‍: പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തിയും വികാസവും സൗരയൂഥവും ഗ്രഹങ്ങളും നക്ഷത്രരാശിയും കണ്മുന്നില് നിറയുന്ന അദ്ഭുത ലോകം തുറന്ന് കണ്ണൂര്‍ സയന്‍സ് പാര്‍ക്കിലെ മിനി പ്ലാനറ്റോറിയത്തില്‍ പ്രദര്‍ശനം തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷിന്റെ അധ്യക്ഷതയില്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി പ്ലാനറ്റോറിയം ഉദ്ഘാടനം ചെയ്തു.
നാം പഠനവിഷയമാക്കുന്ന ശാസ്ത്രത്തിന്റെ യുക്തി ബോധം നിത്യജീവിതത്തില്‍ പ്രയോഗവത്കരിക്കണമെന്ന് കലക്ടര്‍ അഭിപ്രായപ്പെട്ടു. നാമെടുക്കുന്ന തീരുമാനങ്ങള്‍ വൈകാരികവും ആത്മനിഷ്ഠവുമാകാതിരിക്കാന് ശാസ്ത്രം സഹായകരമാവുമെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്ര പ്രചാരണത്തിനായി ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ നീക്കിവെച്ച മൂന്ന് ലക്ഷം രൂപ ഉപയോഗിച്ചാണ് ജില്ലാ പഞ്ചായത്തിന്റെ കീഴിലെ സയന്‍സ് പാര്‍ക്കില്‍ മിനി പ്ലാനറ്റോറിയം സജ്ജമാക്കിയതെന്ന് പ്രസിഡന്റ് പറഞ്ഞു. ശാസ്ത്രാവബോധം വര്‍ധിപ്പിക്കുന്നതിനായി സ്കൂളുകളിലും കോളജുകളിലും വിവിധ പദ്ധതികള്‍ നടപ്പിലാക്കും. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ സയന്‍സ് ഫെസ്റ്റ് സംഘടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പി.ജയബാലന്‍, ജില്ലാ പഞ്ചായത്തംഗം അജിത്ത് മാട്ടൂല്‍, സയന്‍സ് പാര്‍ക്ക് ഡയറക്ടര്‍ എ.വി.അജയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രപഞ്ചം, ജീവന്, ഗ്യാലക്സി, സൂര്യന്, ഗ്രഹങ്ങളുടെ ഉല്‍പ്പത്തി, കാലദൈര്‍ഘ്യം, നക്ഷത്രരാശികള്‍ എന്നിവയെക്കുറിച്ചുള്ള ഷോയുടെ ദൈര്‍ഘ്യം 20 മിനിറ്റാണ്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പുറത്തുവിട്ട ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെടുത്തിയാണ് തയാറാക്കിയത്. വാനശാസ്ത്ര പഠനത്തിന് ക്ലാസ് മുറികളുടെ പുറത്തേക്ക് വാതായനം തുറക്കുകയാണിവിടെ. പുതിയ ഡിജിറ്റല്‍ പ്രൊജക്ടറാണ് ഉപയോഗിച്ചിരിക്കുന്നത്. എന്‍ജിനീയറായ സനല്‍ ജോസഫിന്റെ നേതൃത്വത്തിലാണ് രൂപകല്പന. കണ്ണൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളജിലെ എ.സുകേഷ്, കണ്ണൂര്‍ ഗവ. പോളിടെക്നിക് കോളജിലെ പി.പി.ഗണേശന് എന്നിവരുടെ സഹായവും ലഭിച്ചു.
ഇതു കൂടാതെ മംഗള്യാന് ഉള്‍പ്പെടെയുള്ള ഗഗനയാത്രകളെക്കുറിച്ച് ഐഎസ്ആര്‍ഒയുടെ സഹായത്തോടെ തയാറാക്കിയ 20 മിനിറ്റിന്റെ ഇന്ത്യന്‍ സ്പേസ് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ, 75ഓളം ശാസ്ത്രോപകരണങ്ങള്‍, സ്വന്തമായി ചെയ്തുപഠിക്കാന്‍ കഴിയുന്ന ഉപകരണങ്ങള്‍ എന്നിവയും സയന്‍സ് പാര്‍ക്കിലുണ്ട്.
ഞായറാഴ്ച ഉള്‍പ്പെടെ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് പ്രദര്‍ശനം. കുട്ടികള്‍ക്ക് ഇരുപതും മുതിര്‍ന്നവര്‍ക്ക് അമ്പതും രൂപയാണ് പ്രവേശന ഫീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: