ചാവശ്ശേരി: പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയായി വരുന്ന ഇരിട്ടി-മട്ടന്നൂര്‍ സംസ്ഥാന പാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. കോടികള്‍ ചെലവഴിച്ച് മെക്കാഡം ടാറിംങ് നടത്തി പുനര്‍ നിര്‍മ്മിക്കുന്ന ഈ അന്തര്‍ സംസ്ഥാന പാതയില്‍ ഇരിട്ടി മുതല്‍ മട്ടന്നൂര്‍ വരെ റോഡിന്റെ 80ശതമാനവും ടാറിംഗ് പ്രവര്‍ത്തി പൂര്‍ത്തിയായതോടെ വാഹനങ്ങള്‍ അമിത വേഗതയിലാണ് ഓടുന്നത്. അതുകാണ്ടുതന്നെ 14 കിലോമീറ്റര്‍ ദൂരം വരുന്ന പാതയില്‍ പലസ്ഥലത്തും അപകടങ്ങള്‍ പതിവാണ്.
ഇതുകൂടാതെ ചാവശ്ശേരി, പത്തൊമ്പതാം മൈല്‍, ഉളിയില്‍ വളവ്, കളറോഡ് പാലം തുടങ്ങിയ സ്ഥലങ്ങളിലെ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാത്തതും അപകടത്തിന് കാരണമാകുന്നുണ്ട്. പത്തൊമ്പതാം മൈലില്‍ റോഡ് ടാറിംഗ് പാതിവഴിയിലാണുള്ളത്. പഴയ തേങ്ങാകൂടക്ക് സമീപമുള്ള റോഡിലാണ് അപകടങ്ങള്‍ ഉണ്ടാകുന്നത്. രണ്ട് മാസത്തിനുള്ളില്‍ ഇവടെ നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കളറോഡ് പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം, ഉളിയില്‍ പാലം അപ്രോച്ച് റോഡ്, പുന്നാട് അണ്ടിക്കമ്പനി റോഡ് എന്നിവയുടെ പ്രവര്‍ത്തിയും അനിശ്ചിതമായി നീളുകയാണ്. റോഡിന്റെ പണി ഭാഗീകമായി പൂര്‍ത്തിയായതോടെ ഇടതടവില്ലാതെ വാഹനങ്ങള്‍ അമിത വേഗതയില്‍ ഓടുന്നത് കാല്‍നടയാത്രക്കാര്‍ക്കും ചെറിയ വാഹനങ്ങള്‍ക്കും ഭീഷണിയായിട്ടുണ്ട്. റോഡില്‍ ദിശാ സൂചകങ്ങള്‍ സ്ഥാപിക്കാത്തതും ഭീഷണിയായി മാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: