പൊന്‍കുന്നം: കനത്ത വേനല്‍ ചൂടില്‍ കിണറുകളും പുഴകളും വരണ്ടുണങ്ങി. കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുന്നു. പലരും കിലോമീറ്ററുകളോളം നടന്ന് തലച്ചുമടായിട്ടാണു വെള്ളം ശേഖരിക്കുന്നത്. ജലലഭ്യത കുറഞ്ഞതോടെ വാട്ടര്‍ അതോറിറ്റി ജലവിതരണം പരിമിതപ്പെടുത്തിയത് പൈപ്പ് വെള്ളത്തെ ആശ്രയിച്ചിരുന്നവരുടെ വെള്ളം കുടിയും മുട്ടിച്ചു. പൊള്ളുന്ന വില കൊടുത്ത് ടാങ്കറുകളിലെത്തിക്കുന്ന വെള്ളം വാങ്ങാന്‍ ഗതിയില്ലാത്തവര്‍ക്ക് തോടുകളില്‍ കുഴിച്ച ഓലികളാണ് ആശ്രയം. അയ്യായിരം ലിറ്റര്‍ വെള്ളത്തിന് ആയിരം രൂപയാണ് കുടിവെള്ളക്കച്ചവടക്കാര് ഈടാക്കുന്നത്. ചിറക്കടവ് കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളുടെ ആശ്രയമായ കരിമ്പുകയം ജലവിതരണ പദ്ധതി താറുമാറായി കിടക്കുകയാണ്. ടൗണുകളില്‍ നിരവധി കണക്ഷനുകള്‍ ഉണ്ടെങ്കിലും വാട്ടര്‍ അതോറിട്ടി കാര്യക്ഷമമായി ജലവിതരണം നടത്താത്തതില്‍ പ്രതിഷേധം ശക്തമാണ്. നിസാര തകരാറുകളുടെ പേരിലാണ് ടൗണിലെ നൂറിലധികം കണക്ഷനുകളില്‍ ജല വിതരണം തടസപ്പെട്ടിരിക്കുന്നത്. പമ്പിങ് നടത്തുന്ന മോട്ടോറിന്റെ തകരാര്‍ മൂലമാണ് ജലവിതരണം തടസപ്പെടുന്നതെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും മോട്ടോര്‍ തകരാര്‍ പരിഹരിക്കാത്തതില്‍ വ്യാപക പ്രതിഷേധമുണ്ട്. മേഖലയിലെ ജലവിതരണ പദ്ധതികളെല്ലാം അവതാളത്തിലാണ്. പല പദ്ധതികളും കടലാസിലും നിര്മ്മാണോദ്ഘാടനത്തിലും ഒതുങ്ങി. പൂര്‍ത്തിയാക്കിയ പദ്ധതികള്‍ മിക്കപ്പോഴും തകരാറിലും.
ചിറക്കടവ്, പാറത്തോട്, കാഞ്ഞിരപ്പള്ളി, കൂട്ടിക്കല്‍, കോയിപ്പള്ളി, മഞ്ഞാവ്, ശാന്തിഗ്രാം കോളനികള്‍, കുരങ്ങാടി, പ്ലാവോലിക്കവല, മുട്ടത്തുകവല, കാക്കതൂക്കി തുടങ്ങിയ പ്രദേശങ്ങളെല്ലാം തന്നെ ജലക്ഷാമം അനുഭവിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: