സ്വാമി ചന്ദ്രശേഖര സരസ്വതിയുടെ ശിഷ്യന് എന്ന നിലയിലാണ് സ്വാമി ജയേന്ദ്ര സരസ്വതിയെ ആദ്യം കാണുന്നത്. 1970-ലായിരുന്നു ഇത്. യഥാര്‍ത്ഥ തപസ്വി. ഭാവി കാണാനുള്ള കഴിവുണ്ടായിരുന്ന സംന്യാസി ശ്രേഷ്ഠന്. ഗൗരവക്കാരന്‍, അഗാധ പണ്ഡിതന് ഇതൊക്കെയായിരുന്നു ചന്ദ്രശേഖര സരസ്വതിയില്‍ കണ്ട ഗുണങ്ങള്‍.
സ്വാമിയുടെ ശിഷ്യനായിരുന്ന ജയേന്ദ്ര സരസ്വതിയുമായി പലതവണ കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടായി. ജയേന്ദ്രസരസ്വതി മഠാധിപതിയായശേഷവും തമ്മില്‍ കാണാന്‍ ഭാഗ്യമുണ്ടായി. ഗുരുവില്‍നിന്ന് വ്യത്യസ്തനായിരുന്നു പല കാര്യത്തിലും ശിഷ്യന്. ഗുരു കാല്‍നടയായി മാത്രമേ സഞ്ചരിച്ചിരുന്നുള്ളൂ. യാത്രയ്ക്കിടെ പര്‍ണശാല കെട്ടി താമസം. ആശ്രമങ്ങളോ മഠങ്ങളോ സ്ഥാപനങ്ങളോ കെട്ടിയുയര്‍ത്താന്‍ ശ്രമിച്ചില്ല. ഇപ്പോഴത്തെ ഭാഷയില്‍ പറഞ്ഞാല്‍ പഴഞ്ചന്‍ എന്ന് വ്യാഖ്യാനിക്കാം. എന്നാല്‍ ജയേന്ദ്ര സരസ്വതി മറിച്ചായിരുന്നു. എപ്പോഴും പുഞ്ചിരിയോടെ മാത്രമേ സ്വാമിയെ കണ്ടിട്ടുള്ളൂ. ഒരിക്കല്‍ കണ്ടാല്‍ അയാളെ ഒരിക്കലും മറക്കാത്ത ഓര്‍മ്മശക്തി. ആള്ക്കൂട്ടത്തിനിടയില്പോലും രാമചന്ദ്രന്‍നായര്‍ എന്ന് വിളിച്ചത് ഓര്‍മ്മയിലുണ്ട്.
കാഞ്ചീപുരം കാമകോടി മഠം പടുത്തുയര്‍ത്തിയത് ജയേന്ദ്രസരസ്വതിയാണ്. നേരത്തെ കാഞ്ചീപുരത്ത് മഠം ഒന്നുമില്ലായിരുന്നു. കാഞ്ചീപുരം സ്വാമി എന്നുപറയുമായിരുന്നെങ്കിലും കുംഭകോണത്തായിരുന്നു ആസ്ഥാനം. ജയേന്ദ്രസരസ്വതി കാഞ്ചീപുരത്ത് ബൃഹത്തായ മഠമാണ് സ്ഥാപിച്ചത്. ആത്മീയ-വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളും മഠത്തോടൊപ്പം പടുത്തുയര്‍ത്തി. കാഞ്ചീപുരത്ത് മാത്രമല്ല രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം സ്ഥാപനങ്ങള്‍ ഉണ്ടാക്കാന്‍ ജയേന്ദ്രസരസ്വതിക്ക് കഴിഞ്ഞു. കാലടിയിലെ ശങ്കര സ്തൂപം നിര്‍മ്മിച്ചതും സ്വാമിയായിരുന്നു. അദ്ദേഹം ആവശ്യപ്പെട്ടാല്‍ എന്തും സംഭാവന നല്കുന്ന ആയിരക്കണക്കിനാളുകള്‍ തമിഴ്നാട്ടിലുണ്ടായി.
ആധുനികത കൊണ്ടുവന്ന സംന്യാസിയായിട്ടാവും ഭാവിയില്‍ ജയേന്ദ്രസരസ്വതിയെ അടയാളപ്പെടുത്തുക. അത്യാവശ്യഘട്ടങ്ങളില്‍ കാറിലും മറ്റും യാത്ര ചെയ്യുന്നത് തെറ്റല്ലെന്ന് സ്വാമി തെളിയിച്ചു. ശാന്തനായ യോഗ്യനായ, സംന്യാസി. എല്ലാവരേയും സ്നേഹംകൊണ്ട് കീഴടക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
(മുന്‍ ചീഫ് സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: