അനേക ദശകങ്ങളായി ഹിന്ദുസമാജത്തിന് നേതൃത്വവും ആത്മവിശ്വാസവും നല്കിക്കൊണ്ടും, വിവിധ സേവാ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിച്ചും പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കാഞ്ചി കാമകോടി പീഠാധിപതി പരമ പൂജ്യ ജയേന്ദ്ര സരസ്വതി സ്വാമികളുടെ മഹാസമാധിയിലൂടെ നമ്മുടെ സമാജത്തിന് വലിയൊരു ആശ്രയ സ്ഥാനം കാലഗതി അടഞ്ഞിരിക്കുകയാണ്.
ഹൈന്ദവരുടെ ഏത് പ്രശ്നത്തിനും പ്രായോഗിക പരിഹാരം അരുളിയും സമാജത്തിന്റെ സര്‍വ്വതോമുഖമായ വികാസത്തിനും സ്വാമിജി നിരന്തരം പ്രവര്‍ത്തിച്ചു. എല്ലാ ജാതിയിലുംപെട്ട യുവജനങ്ങള്‍ക്ക് പൂജാദി വിഷയങ്ങളിലും തന്ത്രത്തിലും അധികാരമുണ്ടെന്നും, ഏവര്‍ക്കും ബ്രാഹ്മണ്യത്തിലേക്ക് ഉയരാമെന്നും പ്രഖ്യാപിച്ച പാലിയം വിളംബരത്തിനും തന്ത്രവിദ്യാപീഠം സ്ഥാപനത്തിനും സ്വാമിജിയുടെ പൂര്‍ണ്ണമായ അനുഗ്രഹാശിസ്സുകള്‍ ഉണ്ടായിരുന്നു.
ജ്ഞാനവൃദ്ധനും തപോവൃദ്ധനും മാത്രമല്ല, വയോവൃദ്ധന് കൂടിയായ സ്വാമിജിയെ കൊലപാതകവുമായി ബന്ധപ്പെടുത്തി കേസിലുള്‍പ്പെടുത്തുകയും, ആ മഹാത്മാവിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ ഏറെക്കുറെ ഒന്നാകെ ആഘോഷിക്കുകയും ചെയ്ത സാഹചര്യം നമ്മെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. എന്നാല്‍ സ്വാമിജിയെ കുറ്റവിമുക്തനാക്കിയ കോടതി ഉത്തരവ് അറസ്റ്റ് വാര്‍ത്ത ആഘോഷിച്ചവര്‍ കണ്ടില്ലെന്ന് നടിച്ച സ്ഥിതിയും നാം മറന്നിട്ടില്ല.
എന്നാല്‍ അതിലൊന്നും തളരാതെ, തന്റെ ദൗത്യനിര്‍വ്വഹണത്തില്‍ പൂര്‍വ്വാധികം തേജസ്സോടെ പ്രവര്‍ത്തിച്ച ആ മഹാപുരുഷന് ധര്മ്മസംസ്ഥാപന പ്രവര്‍ത്തനം ചെയ്യുന്ന എല്ലാവര്ക്കും വലിയ മാതൃകയും പ്രേരണയുമാണ്. മാര്‍ഗ്ഗദര്‍ശക മണ്ഡലിന്റെയും മറ്റും പ്രവര്‍ത്തനങ്ങളെ അനുഗ്രഹിച്ച സ്വാമി പാദങ്ങളില്‍ പ്രണാമാഞ്ജലി അര്‍പ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: