കുടിയേറ്റ കര്‍ഷകരുടെ കുടിയേറ്റ ഭൂമിയാണ് അട്ടപ്പാടി. അതുകൊണ്ടുതന്നെ അട്ടപ്പാടിയുടെ രാഷ്ട്രീയത്തിനും പരിസ്ഥിതി സാമൂഹ്യ പ്രസ്ഥാനങ്ങള്‍ക്കുമെല്ലാം കുടിയേറ്റ ജനതയുടെ സ്വാധീനമുണ്ട്. കുടിയേറ്റ കര്‍ഷകരും വനഭൂമി കയ്യേറിയവരുമെല്ലാം ചേര്‍ന്ന് അട്ടപ്പാടിയുടെ വനസമ്പത്ത് 80 ല്‍ നിന്ന് 20 ശതമാനമായി കുറച്ചു.3000 മില്ലിമീറ്റര്‍ വരെ മഴപെയ്യുന്ന പടിഞ്ഞാറന്‍ അട്ടപ്പാടിയും 600 മില്ലിമീറ്റര്‍ മാത്രം മഴ ലഭിക്കുന്ന കിഴക്കന്‍ അട്ടപ്പാടിയും ഒരുപോലെ വെട്ടി വെളുപ്പിക്കപ്പെട്ടു. ഇതിനെതിരെയുള്ള സര്‍ഗാത്മക പ്രതികരണമായിരുന്നു, പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സുഗതകുമാരിടീച്ചറും എന്‍.വി കൃഷ്ണ വാരിയരുമൊക്കെ ചേര്‍ന്ന് തുടങ്ങിയ ‘കൃഷ്ണവനം’ പദ്ധതി.
ജില്ലയിലെ ആകെ തരിശുഭൂമിയുടെ 57 ശതമാനമുള്ള അട്ടപ്പാടിയുടെ പരിസ്ഥിതി പുനഃസ്ഥാപനം ലക്ഷ്യമാക്കിയാണ് 1996ല്‍ അട്ടപ്പാടി ഹില്‍സ് ഏരിയ ഡവലപ്മെന്റ് സൊസൈറ്റി (അഹാഡ്സ്) രൂപീകരിക്കപ്പെട്ടത്. പിന്നീട് സാമൂഹിക ശാക്തീകരണം കൂടി അതിന്റെ ലക്ഷ്യമാക്കി.ജപ്പാന് ഏജന്‍സിയുടെ സഹായത്തോടെ നടപ്പാക്കിയ പദ്ധതിയില്‍ ഇതുവരെ 187കോടിരൂപ ചെലവാക്കിയെന്ന് 2012ല്‍ അഹാഡ്സിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിലയിരുത്താനെത്തിയ അന്നത്തെ ചീഫ് സെക്രട്ടറി കെ.ജയകുമാറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അഹാഡ്സ് അടച്ചുപൂട്ടിയാല്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്കയില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ ജീവനക്കാര്‍ സത്യാഗ്രഹം നടത്തിയപ്പോഴാണ് ചീഫ് സെക്രട്ടറി അട്ടപ്പാടി സന്ദര്‍ശിച്ചത്. സ്ഥാപനത്തെക്കാള്‍ പ്രാധാന്യം ജീവനക്കാര്‍ക്കാണെന്ന രീതിയിലുള്ള വികലമായ, വളച്ചൊടിച്ച പ്രചാരണമാണ് അഹാഡ്സിന്റെ തകര്‍ച്ചയുടെ ഒരുകാരണം
ചെയ്തതിനത്രയും നന്ദി….
അഹാഡ്സ് അട്ടപ്പാടിയില്‍ ചെയ്ത പ്രവര്‍ത്തനങ്ങളില്‍ നന്മമാത്രം കാണുന്നവരാണ് വനവാസികള്‍. അഹാഡ്സ് നടത്തിയ വനവത്കരണവനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മറ്റു പദ്ധതികളുമായി താരതമ്യം ചെയ്താല്‍ മാതൃകാപരമാണ്. പുനര്‍ജനിച്ച കുടകരപ്പള്ളം പുഴ. അന്തസ്സോടെ തലയുയര്‍ത്തി നില്ക്കുന്ന 2000ത്തോളം അഹാഡ്സ് വീടുകള്‍. പുരുഷന്മാരിലും സ്ത്രീകളിലും വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും, കഞ്ചാവ് കൃഷിക്കുമെതിരെ തായ്ക്കുലം സംഘങ്ങള്‍ വഴി സ്തീകള്‍ ഉയര്‍ത്തിയ പ്രതിരോധം. തൊഴില്‍ ദേശാടനം നിലച്ചതും, സുസ്ഥിര സമ്പാദ്യശീലത്തിലേക്ക് വളര്‍ന്നതും.
ഇത്തരം പ്രതിരോധസംഘാടന പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രാദേശിക രാഷ്ട്രീയത്തിന്റെ നേതൃത്വത്തിലേക്ക് ഉയര്‍ന്നുവന്ന വനവാസികളില്‍ കുറച്ചുപേരെങ്കിലും ഇന്നും അടിയുറച്ച വനവാസി രാഷ്ട്രീയത്തിന്റെ വക്താക്കളായി നിലനില്‍ക്കുന്നുണ്ട്. ചുരുക്കം പേര് തുടങ്ങിവച്ച ഈ വനവാസി രാഷ്ട്രീയ ചിന്തയ്ക്ക്, കുടിയേറ്റ രാഷ്ട്രീയ മേല്‍ക്കോയ്മയെ അതിജീവിക്കാന്‍ കഴിയാതെ പോയതാണ് അട്ടപ്പാടിയിലെ പദ്ധതികളുടെയും അഹാഡ്സിന്റെയും പരാജയത്തിന്റെ മുഖ്യകാരണം.
കുടിയേറ്റത്തിന്റെ രാഷ്ട്രീയം
മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറിന്റെ റിപ്പോര്‍ട്ടിലെ പ്രസക്തമായ ഭാഗം നോക്കാം.
‘………മറ്റൊരു പ്രശ്നമായി പറയാവുന്നത് അഹാഡ്സിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ വകുപ്പുകള്‍ മാറ്റി നിര്‍ത്തപ്പെട്ടതാണ്…….അഹാഡ്സ് ഭരണ സമിതിയിലും മറ്റും പഞ്ചായത്ത് പ്രതിനിധികളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉണ്ടായിരുന്നെങ്കിലും പദ്ധതികളുടെ സംയോജനമുണ്ടായില്ല.’
‘ ..ഏതു വിധേനയും അഹാഡ്സ് നിലനില്‍ക്കുമെന്ന യുക്തി രഹിതമായ ആത്മ വിശ്വാസമാണ് അഹാഡ്സിനെ ഈ നിലയില്കൊണ്ടെത്തിച്ചത്. മാത്രമല്ല, മറ്റു വകുപ്പുകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ തങ്ങളെ ഏല്‍പ്പിക്കുമെന്ന മൂഢവിശ്വാസം അഹാഡ്സ് നേതൃത്വത്തെ നയിച്ചിരുന്നതായി വിലയിരുത്തണം’.
റിപ്പോര്‍ട്ടിലെ ഈ പരാമര്‍ശങ്ങളില്‍ നിന്ന് രണ്ട് കാര്യങ്ങള്‍ വ്യക്തമാണ്; അഹാഡ്സിന്റെ ഭരണം കൈയാളുന്നവരുടെ ഭാഗത്തുനിന്നുള്ള നയവ്യതിയാനങ്ങള്, സ്വയം വളരാന്‍ ശ്രമിക്കാത്ത പ്രാദേശിക ഭരണസമിതികളുടെ പിടിപ്പുകേട്. ഇതുരണ്ടുമാണ് ഗോത്രവര്‍ഗ ജനതയുടെ പ്രതീക്ഷയായിരുന്ന ഈ പ്രസ്ഥാനത്തെ തല്ലിക്കെടുത്തിയത്. വനവാസികളെയും പരിസ്ഥിതിയേയും ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തില്‍ നിന്നുള്ള വ്യതിയാനമാണ് അഹാഡ്സിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്ന വനവാസി വികാസ കേന്ദ്ര മുന്‍ സംസ്ഥാന സഹസംഘടന കാര്യദര്‍ശി എസ്. രാമനുണ്ണി നടത്തിയ നിരീക്ഷണം അര്‍ത്ഥവത്താണ്.
ഒരു പദ്ധതിയെന്ന നിലയ്ക്ക് കാലാവധി കഴിഞ്ഞ് പിന്നെയും എട്ടുവര്‍ഷം അഹാഡ്സ് നിലനിന്നു.തുടങ്ങി വച്ച മാതൃകാ പദ്ധതികള്‍ തുടര്‍ന്നുകൊണ്ടു പോകേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും ചുമതലയാണ്. ഈ ചുമതല അവര്‍ ഒരിക്കലും നിര്‍വഹിക്കില്ല.കാരണം, സിപിഎം ഭരിച്ചാലും കോണ്‍ഗ്രസ് ഭരിച്ചാലും അട്ടപ്പാടിയിലെ പ്രദേശിക ഭരണത്തിന്റെ കടിഞ്ഞാണ്‍ വനംഭൂമാഫിയയുടെ കൈകളിലാണ്. വനവാസികള്‍ ഭൂമിയും, കാടും അധികാരവും തിരിച്ചുപിടിക്കുന്നത് അവര്‍ക്ക് സഹിക്കാനാവില്ല. വന്തവാസികള്‍ എന്നറിയപ്പെടുന്ന കുടിയേറ്റ ജനത മുഴുവന്‍ മോശക്കാരാണെന്ന് ഇതിനര്‍ത്ഥമില്ല.
ഇടതുവലതു പങ്കാളിത്തം
അഹാഡ്സ് അടച്ചുപൂട്ടാന്‍ നീക്കം തുടങ്ങിയത് ഇടതുമുന്നണിയുടെ കാലത്താണെങ്കില്‍ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയടിച്ചത് കോണ്‍ഗ്രസ്സിന്റെ മന്ത്രി കെ.സി. ജോസഫാണ്. വനവാസിശാക്തീകരണത്തില് നിന്ന് കുടിയേറ്റഭൂമിയിലേക്ക് അഹാഡ്സിന്റെ പ്രവര്‍ത്തനങ്ങള്‍ പറിച്ചുനട്ടത് ഇടതുസര്‍ക്കാരാണ്. ജീവനക്കാരില്‍ 90 ശതമാനംവരുന്ന വനവാസി വിഭാഗത്തില്‍പെട്ടവരുടെ പ്രവര്‍ത്തനം അടിത്തട്ടിലൊതുങ്ങിയപ്പോള്, തീരുമാനങ്ങളെടുക്കുന്ന കാര്യത്തില്‍ അവര്‍ പിന്തള്ളപ്പെട്ടു. 305 ജീവനക്കാരെ കുത്തി നിറച്ച് യൂണിയനുണ്ടാക്കി, ഇവര്‍ക്കു വേണ്ടി സ്ഥാപനത്തെ നിലനിര്‍ത്തുകയെന്ന അവസ്ഥയിലെത്തിച്ചതും അവര്‍തന്നെ. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വന്നപ്പോള്‍ ജീവനക്കാരെ സമരത്തിനിറക്കി സിപിഎം അവരുടെ ‘വൈരുധ്യാത്മക നിലപാട്’ വെളിപ്പെടുത്തി.
2012-2013 കാലയളവില്‍ ശിശുമരണം വ്യാപകമായത് മുന്‍സര്‍ക്കാരിന്റെ ഭരണപരാജയമായാണ് വിലയിരുത്തപ്പെടേണ്ടത്. ഈ സാഹചര്യത്തില്‍ അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി ഡോ.ജയറാം രമേശ്, അഹാഡ്സ് നിനിര്‍ത്താന്‍ 100 കോടി രൂപ വാഗ്ദാനം ചെയ്തു.അതുവരെ വനവാസി ക്ഷേമത്തെക്കുറിച്ച് വാചാലനായ മന്ത്രി, സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് അഹാഡ്സിനെ നിലനിര്‍ത്തുമെന്ന് പ്രഖ്യാപിച്ചു. രണ്ടും നടന്നില്ല. അഹാഡ്സ് പഴയ രീതിയില്‍ തിരിച്ചുവന്നാല്‍ കുടിയേറ്റലോബിയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടില്ലെന്ന് മന്ത്രിയെ ഓര്‍മ്മപ്പെടുത്താന്‍ ആളുണ്ടായിരുന്നു.
എട്ട് കോടി കടത്തില്‍ കമ്മ്യൂണിറ്റി കിച്ചണ്‍
ഒരു ബദല്‍ എന്ന നിലയ്ക്കല്ല, പോഷകാഹാരക്കുറവ് നികത്താനുള്ള താത്ക്കാലിക സംവിധാനമെന്ന നിലയ്ക്കാണ് കുടുബശ്രീ ഏറ്റെടുത്ത കമ്മ്യൂണിറ്റി കിച്ചണ്‍ പദ്ധതിയെ കാണേണ്ടത്. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും രണ്ടു നേരവും അഗതികള്‍ക്കും വയോജനങ്ങള്‍ക്കും ഒരു നേരവും ആഹാരം പാകം ചെയ്തു നല്‍കുന്നതാണ് പദ്ധതി. 2013 ല്‍ തുടങ്ങിയ കമ്മ്യുണിറ്റി കിച്ചണ്‍ ഇന്ന് എട്ട് കോടി കടത്തിലാണ്. പലവ്യഞ്ജനങ്ങള്‍ വാങ്ങിയ ഇനത്തില്‍ സപ്ലൈക്കോയ്ക്ക് 5.18 കോടിയും, ഭക്ഷണം പാകം ചെയ്യാനുള്ള ചെലവിനത്തില്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് 2.81 കോടിയും കൊടുക്കാനുണ്ട്. ഗുണഭോക്താക്കളുടെ എണ്ണം 15000 ആണെന്നത് ആശങ്കയുണ്ടാക്കുന്നതാണ്. ആകെ ജനസംഖ്യയുടെ പകുതിയോളം പേര് വരുമിത്. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും പോഷകാഹാരം നല്കുന്ന നിരവധി സംവിധാനങ്ങള്‍ നിലവിലുണ്ടാകുമ്പോള് വീണ്ടും കമ്മ്യുണിറ്റി കിച്ചണ്‍ വേണ്ടി വരുന്നത് മറ്റു സംവിധാനങ്ങളുടെ പരാജയമായി വിലയിരുത്തപ്പെടണം. ഇത്രയും പേര് അട്ടപ്പാടിയില്‍ പട്ടിണിക്കാരാണോ എന്ന ചോദ്യവും ബാക്കിയാണ്. രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൈയിട്ടുവാരാന്‍ അവസരമില്ലെന്നതാണ് നേട്ടം. അനന്തമായി നീട്ടിക്കൊണ്ടുപോയാല്‍ അത് വനവാസികളെ ഭക്ഷണത്തിന്റെ ഉപഭോക്താക്കളാക്കുമെന്നതാണ് കോട്ടം.
( നാളെ: പുതിയ പദ്ധതികള്‍ വേണ്ട; വേണ്ടത് വനവാസികളുടെ സോഷ്യല്‍ ഓഡിറ്റ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: