തൃശൂര്‍: തൃശൂരും വടക്കുന്നാഥ ക്ഷേത്രവുമായി കാഞ്ചി കാമകോടി പീഠാധിപതി ജയേന്ദ്ര സരസ്വതിക്ക് വര്‍ഷങ്ങളുടെ ആത്മബന്ധം. കേരളത്തില്‍ വന്നപ്പോഴെല്ലാം മുടങ്ങാതെ അദ്ദേഹം തൃശൂര്‍ സന്ദര്‍ശിച്ചു. വടക്കുന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താതെ ഒരിക്കല്‍പോലും മടങ്ങിയിട്ടില്ല. 1970-കളിലാണ് ആദ്യ കേരള സന്ദര്‍ശനം. ഗുരുവായൂര്‍ ക്ഷേത്രം അഗ്നിക്കിരയായതിനെ തുടര്‍ന്ന് പദയാത്രയായാണ് സ്വാമിയെത്തിയത്.
വടക്കുന്നാഥ ക്ഷേത്രത്തില്‍ ശ്രീശങ്കരന്റെ പ്രതിഷ്ഠയുമുണ്ട്. ശ്രീശങ്കരാചാര്യരുടെ പരമ്പര ഇവിടെ നിലനില്ക്കുന്നുണ്ടെന്നതാണ് അദ്ദേഹത്തെ തൃശൂരിലേക്ക് അടുപ്പിക്കാനുള്ള കാരണം. വടക്കുന്നാഥ ക്ഷേത്രത്തിനുള്ളിലെ ശ്രീശങ്കര പ്രതിഷ്ഠയും ശ്രീകോവിലും നിര്‍മ്മിച്ച് നല്‍കിയത് ജയേന്ദ്ര സ്വാമിയാണ്. രണ്ടു വര്‍ഷം മുമ്പ് വടക്കുന്നാഥ ക്ഷേത്രത്തില്‍ നടന്ന കുംഭാഭിഷേകത്തിലും പങ്കെടുത്തു.
തൃശൂരില്‍ ശങ്കരാചാര്യര്‍ സ്ഥാപിച്ച തെക്കേ മഠവും വടക്കേമഠവും ബ്രഹ്മസ്വം മഠവുമായി സ്വാമി ജയേന്ദ്ര സരസ്വതിക്ക് നല്ല ബന്ധമാണ്. തൃശൂരിലെത്തിയപ്പോഴൊക്കെ ബ്രഹ്മസ്വം മഠം സന്ദര്‍ശിച്ചു. ഇതിനൊരു മാറ്റമുണ്ടായത് ആറു മാസം മുന്‍പാണ്. ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് അന്ന് മഠത്തിലേക്ക് സ്വാമി വന്നില്ല. പകരം ബ്രഹ്മസ്വം മഠത്തില്‍ നിന്ന് അദ്ദേഹം താമസിച്ചിരുന്ന സ്ഥലത്തു ചെന്ന് കണ്ട് നമസ്കാരം നടത്തി. സ്വാമിയുടെ ഷഷ്ഠിപൂര്‍ത്തി സമയത്ത് തൃശൂര്‍ ബ്രഹ്മസ്വം മഠം ഭാരവാഹികളെ കാഞ്ചിയിലേക്ക് ക്ഷണിച്ചു വരുത്തി പ്രത്യേകം ആദരിച്ചു. ബ്രഹ്മസ്വം മഠത്തിനായി അന്ന് 61,000 രൂപയുടെ ചെക്കും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: