ബെയ്ജിങ്: ഭീകരവാദത്തിനെതിരെ പാക്കിസ്ഥാൻ നടത്തുന്ന പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് ചൈന. ഭീകരതയ്ക്കെതിരെ നടത്തുന്ന പോരാട്ടത്തിൽ പാക്ക് സർക്കാരിനും ജനങ്ങളും വലിയ തിരിച്ചടികളാണ് നേരിടുന്നതെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് ലൂ കാങ്ങ് പറഞ്ഞു. കിഴക്കനേഷ്യൻ രാജ്യങ്ങൾ ഭീകരതയ്ക്കെതിരെ നടത്തുന്ന പ്രവർത്തനങ്ങളെപ്പറ്റി വിലയിരുത്തുന്ന സമ്മേളനത്തിലാണ് പാക്കിസ്ഥാനെ പിന്തുണച്ച് ചൈനയുടെ പ്രസ്താവന.
തീവ്രവാദത്തിനെതിരെ പ്രവർത്തിക്കുന്നതിൽ പാക്കിസ്ഥാൻ വളരെയധികം മുന്നേറ്റം നടത്തിയിട്ടുണ്ട്. വിവിധ കോണുകളിൽ നിന്നും ഭീകര സംഘടനകൾക്ക് സാമ്പത്തിക സഹായം ലഭ്യമാകുന്നതിനെതിരെ പാക്ക് സർക്കാർ കാര്യക്ഷമമായ പദ്ധതികളാണ് സ്വീകരിച്ചത്, ഇത് വളരെ വ്യക്തമാണ്- ലൂ പറഞ്ഞു. പാക്കിസ്ഥാന്റെ ഭീകരവിരുദ്ധ പ്രവർത്തനങ്ങളെ ലോക രാഷ്ട്രങ്ങൾ നന്നായി വിലയിരുത്തി പാക്ക് സർക്കാരിനോട് അനുകൂല സമീപനം സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും ലൂ വ്യക്തമാക്കി. വാര്‍ത്താവിനിമയം, ഭീകരതയ്ക്കെതിരെയുള്ള പോരാട്ടം എന്നീ മേഖലകളിൽ പാക്കിസ്ഥാനുമായി മെച്ചപ്പെട്ട സഹകരണം ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേ സമയം പാക്ക് പോഷിത ഭീകരാക്രമണങ്ങൾ ഇന്ത്യയ്ക്കെതിരെ അനുദിനം വർധിച്ച് വരികയാണ്. പാക്ക് സൈനികർ ഇന്ത്യൻ അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് നടത്തുന്ന ആക്രമണങ്ങളിൽ നിരവധി സാധാരണക്കാരും ഇന്ത്യൻ സൈനികരും കൊല്ലപ്പെടുന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാനെ പിന്തുണച്ചുകൊണ്ടുള്ള ചൈനയുടെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: