കാലടി: മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ(52) പട്ടാപ്പകല്‍ കുത്തിക്കൊലപ്പെടുത്തി. പള്ളിയിലെ കപ്യാര് കാടപ്പാറ വട്ടപ്പറമ്പന്‍ ജോണി(55)യാണ് കുത്തിയതെന്ന് പോലീസ് അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.20 ഓടെയാണ് സംഭവം. കൊലപാതകത്തിനുശേഷം വനത്തിലേക്ക് ഓടിരക്ഷപ്പെട്ട ജോണിക്കായി പോലീസ് തിരച്ചില്‍ തുടങ്ങി.
കുരിശുമുടി മുകളില്‍ നിന്ന് പാതിരിയും സുഹൃത്ത് മനുവും താഴേക്ക് വരുമ്പോഴാണ് ആക്രമണമുണ്ടായത്. ആറാം സ്ഥലത്തിനും ഏഴാം സ്ഥലത്തിനും ഇടയില്‍ വാട്ടര്‍ ടാങ്കിന് സമീപത്തായിരുന്നു സംഭവം. മുകളിലേക്ക് പോകുകയായിരുന്ന കപ്യാരും താഴേക്ക് വരികയായിരുന്ന പാതിരിയും തര്‍ക്കത്തിലായി. മൂന്ന് മാസമായി സസ്പെന്‍ഷനിലായ തന്നെ തിരിച്ചെടുക്കണമെന്ന് കപ്യാര് ആവശ്യപ്പെട്ടു. തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കമുണ്ടായി. ഉടനെ കൈയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് കപ്യാര്, പാതിരിയുടെ ഇടത് തുടയില്‍ രണ്ട് പ്രാവശ്യം കുത്തുകയായിരുന്നു.
പാതിരിയുടെ കൂടെയുണ്ടായിരുന്ന പ്ലംബിങ് തൊഴിലാളികളെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിന് ശേഷമായിരുന്നു ആക്രമണം. പ്ലംബിങ് തൊഴിലാളികളുടെ ഇടപെടലിനെ തുടര്‍ന്ന് ജോ ണി പിന്തിരിഞ്ഞു.
തുടര്‍ന്ന് മലമുകളിലെ ആറാം സ്ഥലത്തുനിന്ന് പാതിരിയെ താഴെ എത്തിച്ചു. അപ്പോഴേക്കും രക്തം വാര്‍ന്ന് പാതിരി അവശനിലയിലായി. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചെന്ന് പോലീസ് പറഞ്ഞു.
ഇരുവരും തമ്മില്‍ സാമ്പത്തികമായി ചില തര്‍ക്കങ്ങ ള്‍ നിലനിന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. വനത്തിലേക്ക് ഓടിയ ജോണിക്കായി പെരുമ്പാവൂര്‍ ഡിവൈഎസ്പി ജി. വേണുവിന്റെ നേതൃത്വത്തില്‍ ചെറുസംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍ തുടങ്ങി. ആലുവയില്‍ നിന്ന് വിരലടയാള വിദഗ്ധരും കളമശ്ശേരി എആര്‍ ക്യാമ്പിലെ റൂണി എന്ന പോലീസ് നായയും മലയാറ്റൂരില്‍ എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: