തിരുവനന്തപുരം : ആറ്റുകാല്‍ ക്ഷേത്രത്തിലുള്ള വിശ്വാസം അനുദിനം വര്‍ധിക്കുന്നതില്‍ അസൂയപൂണ്ട് നടത്തുന്ന ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണ് ക്ഷേത്രത്തിനെതിരെയുള്ള ഇപ്പോഴത്തെ പ്രചാരണങ്ങള്‍ എന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്.
പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പതിറ്റാണ്ടുകളായി നടത്തിവരുന്ന ചടങ്ങാണ് കുത്തിയോട്ടം. ഇതില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കോ അവരുടെ കുടുംബങ്ങള്‍ക്കോ ഇക്കാര്യത്തില്‍ ഒരു പരാതിയോ, അഭിപ്രായ വ്യത്യാസമോ ഇല്ല. ഈ സാഹചര്യത്തില്‍ പുതിയതായി ഉയര്‍ത്തിക്കൊണ്ടുവരുന്ന ചര്‍ച്ചകള്‍ പ്രത്യേക ലക്ഷ്യത്തോടെ ഉള്ളവയാണ്. ജയില്‍ മേധാവിയായ ഡിജിപി ആര്.ശ്രീലേഖയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് ബാലാവകാശ കമ്മിഷന് ഈ വിഷയം പരിശോധിച്ചതും കേസെടുത്തതും. ഇതെല്ലാം ആസൂത്രിത നീക്കത്തിന്റെ ഭാഗമാണോ എന്ന സംശയമാണുണ്ടാക്കുന്നത്.
കേസെടുക്കാനുള്ള ബാലാവകാശ കമ്മീഷന്റെ തീരുമാനം നിയമത്തിന്റെ അന്തസത്തക്ക് നിരക്കാത്തതാണ്. ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടം ബാലപീഡനമാണെന്ന് വിലയിരുത്തുകയാണെങ്കില്‍ വിവിധ മതങ്ങളില്‍ ഇത്തരത്തിലുള്ള പല ആചാരങ്ങളും നിലവിലുണ്ട്. അത്തരം ആചാരങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കാത്തത് ആ മതങ്ങള്‍ സംഘടിത ശക്തിയായി നിലകൊള്ളുന്നതിനാലാണോ. ആറ്റുകാല്‍ ക്ഷേത്രത്തിനെതിരേ നടക്കുന്നത് ഹിന്ദു സ്ഥാപനങ്ങള്‍ തകര്‍ക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: