മുംബൈ: ഭാര്യയുടെ വിയോഗത്തില്‍ അതീവ ദു:ഖിതനായി ബോണി കപൂറിന്റെ ട്വിറ്റര്‍ പോസ്റ്റ്. മുംബൈയിലെ വിലെ പാര്‍ലെ ശ്മാശനത്തില്‍ ശ്രീദേവിയുടെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായതിനു പിന്നാലെ ഒരു കത്തിന്റെ രൂപത്തിലാണ് ബോണി തന്റെ മാനസികാവസ്ഥ അവതരിപ്പിച്ചത്. ശ്രീദേവിയുടെ ട്വിറ്റര്‍ പേജില്‍ നിന്നുള്ള അവസാനത്തെ പോസ്റ്റ് എന്ന നിലയ്ക്കാണ് ആ കത്ത്.
ഇനി ഞങ്ങളുടെ മക്കളായ ജാന്‍വിയുടേയും ഖുഷിയുടേയും നന്മയാണ് ലക്ഷ്യമെന്ന് ബോണി കുറിക്കുന്നു. തന്റെ ആദ്യ വിവാഹത്തിലെ മക്കളായ അര്ജുന് കപൂറും അന്‍ഷുലയും ഈ ഘട്ടത്തില്‍ തനിക്കു കരുത്തായി നിന്നതിനെക്കുറിച്ചും ബോണി കുറിക്കുന്നു. സുഹൃത്ത്, ഭാര്യ, രണ്ടു പെണ്‍കുട്ടികളുടെ അമ്മ…എന്റെ നഷ്ടം വാക്കുകള്‍ക്ക് അതീതമാണ്. ഈ നഷ്ടത്തെ നേരിടാന്‍ തയാറെടുക്കുമ്പോള്‍ എനിക്കും ജാന്‍വിക്കും ഖുഷിക്കും കരുത്തുറ്റ പിന്തുണയായി അര്‍ജുനും അന്‍ഷിലയും നിന്നു. ഈ ഘട്ടത്തില്‍ തനിക്കൊപ്പം ഉറച്ചു നിന്ന കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, പ്രവര്‍ത്തകര്‍, ശ്രീദേവിയുടെ ആരാധകര്‍…എല്ലാവര്ക്കും ബോണി നന്ദി പറയുന്നു.
ലോകത്തിന് അവള് ചാന്ദ്നി ആയിരുന്നു. മികച്ച നടിയായിരുന്നു. ശ്രീദേവിയായിരുന്നു. പക്ഷേ, എനിക്ക് മികച്ച സുഹൃത്തും ജീവിത പങ്കാളിയുമായിരുന്നു. രണ്ടു പെണ്മക്കള്ക്ക് അവള് എല്ലാമായിരുന്നു. ഈ കുടുംബത്തിന്റെ അച്ചുതണ്ട് അവളായിരുന്നു.
ഈ ദു:ഖകരമായ അന്തരീക്ഷത്തില്‍ സ്വകാര്യത അനുവദിക്കണമെന്ന് കത്തില്‍ അഭ്യര്‍ഥിക്കുന്നു. ശ്രീദേവിയില്ലാതെ രണ്ടു പെണ്മക്കളെ സുരക്ഷിതരായി മുന്നോട്ടു കൊണ്ടു പോകുന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ എന്റെ ആശങ്ക. ഒന്നുറപ്പാണ്, അവള് ഒപ്പമുണ്ടായിരുന്നതു പോലെ ആയിരിക്കില്ല ഇനി ഞങ്ങളുടെ ജീവിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: