ന്യൂദല്‍ഹി: നൂറ്റാണ്ടുകള്‍ പഴക്കമുള്ള വൈവിധ്യങ്ങളുടെ ആഘോഷമാണ് ഇന്ത്യന്‍ ജനാധിപത്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിന്റെ വിവിധയിടങ്ങളിലെ മതങ്ങളും വിശ്വാസങ്ങളും ഇന്ത്യയില്‍ യാതൊരു തടസ്സങ്ങളുമില്ലാതെ പടര്‍ന്നു പന്തലിച്ചെന്നും മോദി പറഞ്ഞു. ജോര്‍ദ്ദാന്‍ രാജാവ് അബ്ദുള്ള ബിന്‍ അല്‍ ഹുസൈന്റെ സാന്നിധ്യത്തില്‍ ഇസ്ലാമിക പാരമ്പര്യത്തെപ്പറ്റി ദല്‍ഹിയില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ എല്ലാ മതവിശ്വാസങ്ങളും വികസിച്ചത് ഇന്ത്യയുടെ മണ്ണിലാണ്. 2500 വര്‍ഷം മുമ്പ് ബുദ്ധഭഗവാനും കഴിഞ്ഞ നൂറ്റാണ്ടില്‍ മഹാത്മാഗാന്ധിയും ഇന്ത്യയില്‍ നിന്ന് ലോകത്തിനാകെ നല്കിയ സന്ദേശം സമാധാനത്തിന്റെയും സൗഹാര്ദ്ദത്തിന്റേതുമാണ്. രാജ്യത്തിന്റെ വൈവിധ്യത്തില്‍ അഭിമാനം കൊള്ളുന്നവരാണ് ഞങ്ങള്‍ ഇന്ത്യാക്കാര്‍, മോദി പറഞ്ഞു.
ഒരു മതവും അസഹിഷ്ണുതയും അക്രമവും പഠിപ്പിക്കുന്നില്ല. പുരാതന ഇന്ത്യയുടെ വിശ്വാസങ്ങളും സൂഫി പാരമ്പര്യം മുന്നോട്ടു വെയ്ക്കുന്ന സ്നേഹവും മനുഷ്യത്വവും മനുഷ്യസമൂഹത്തിന്റെ ഐക്യസന്ദേശമാണ് നല്‍കിയത്. രാജ്യത്തിന്റെ ഐശ്വര്യവും സന്തോഷവും ഓരോ പൗരനെയും ആശ്രയിച്ചാണ്. എല്ലാവരേയും മുന്നോട്ടുകൊണ്ടുപോകാനാണ് രാജ്യം ആഗ്രഹിക്കുന്നത്. ലോകത്തെ മുഴുവന്‍ ഒരു കുടുംബമായി കാണുന്ന സങ്കല്‍പ്പമാണ് ഇന്ത്യയുടേതെന്നും പ്രധാനമന്ത്രി പറഞ്ഞു.
മൗലികവാദികള്ക്കെതിരായ ജോര്‍ദ്ദാന്‍ രാജാവിന്റെ നിലപാടുകളെ പ്രശംസിച്ച പ്രധാനമന്ത്രി, മനുഷ്യത്വത്തിനെതിരായ പ്രവൃത്തികള്‍ ചെയ്യുന്നവരുടെ മതവും വിശ്വാസവുമാണ് യഥാര്‍ത്ഥത്തില്‍ അപമാനിക്കപ്പെടുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ജോര്‍ദ്ദാന്‍ രാജാവിന്റെ സഹോദരനും സാംസ്ക്കാരിക വിഭാഗം മേധാവിയുമായ ഗാസി ബിന്‍ മുഹമ്മദ് ബിന്‍ തലാല്‍ ഇസ്ലാം മതത്തെപ്പറ്റി രചിച്ച പുസ്തകത്തിന്റെ പ്രകാശനവും പ്രധാനമന്ത്രി മോദി നിര്‍വഹിച്ചു.
രാഷ്ട്രപതി ഭവനില്‍ ജോര്‍ദ്ദാന്‍ രാജാവിന് ആചാരപരമായ സ്വീകരണം ലഭിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി മോദിയും രാജാവിനെ സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ സുപ്രധാന കരാറുകളും ഒപ്പുവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: