തിരുവനന്തപുരം: മന്ത്രിമാര്‍ പ്രചാരണത്തിനു വന്നു. വോട്ടര്‍മാരോട് വാഗ്ദാനവും ഭീഷണിയും മുഴക്കി. എങ്കിലും തലസ്ഥാനത്ത് സിപിഎം തോറ്റു. വിളപ്പില്‍ പഞ്ചായത്തിലെ നൂലിയോട് വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ തോല്‍പ്പിച്ച് ബിജെപിവിജയം. സിപിഎം പാര്‍ട്ടിഗ്രാമമെന്ന് ബോര്‍ഡ്വെച്ച് പ്രവര്‍ത്തിക്കുന്ന വാര്‍ഡാണിത്.
ബിജെപിയുടെ ആര്.എസ്. അജിതകുമാരി 110 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിപിഎമ്മിന്റെ കുത്തക സീറ്റ് പിടിച്ചത്. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായി. രേഖപ്പെടുത്തിയ 916 വോട്ടില്‍ 469 അജിതകുമാരി നേടി. ഇതോടെ 7 സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ആകെയുള്ള ഇരുപത് സീറ്റില്‍ സിപിഎമ്മിന് അഞ്ചും, സിപിഐക്ക് നാലും കോണ്‍ഗ്രസിന് മൂന്ന് അംഗങ്ങളും ഉണ്ട്. കോണ്‍ഗ്രസിലെ ഒരംഗം മരിച്ചതിനാല്‍ ആ സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് വരുന്നുണ്ട്.
സിപിഎം സ്ഥാനാര്‍ത്ഥി കെ.എസ്. മിനി 359 വോട്ടു നേടി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി. ലേഖക്ക് 88 വോട്ടുമാത്രം. സിപിഎം അംഗം സുജ സുരേന്ദ്രന്റെ മരണത്തെ തുടര്‍ന്നാണ് നൂലിയോട് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. മന്ത്രിമാര്‍, എംഎല്‍എ, എംപി തുടങ്ങിയവര്‍ വീടുകള്‍തോറും കയറിയിറങ്ങി വോട്ടുപിടിച്ചു. ഭരണ സംവിധാനങ്ങള്‍ മുഴുവന്‍ ഉപയോഗിച്ച് നിയമസഭാ തെരഞ്ഞെടുപ്പിനെ വെല്ലുന്ന രീതിയിലായിരുന്നു ഇടത്പ്രചാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: