എടത്വാ: തണ്ണീര്‍തട നീയമം കാറ്റില്‍ പറത്തി ചെക്കിടിക്കാട് തോട് കൈയ്യേറ്റം വ്യാപകമെന്ന് പരാതി.
തകഴി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ കിഴക്കേ ചെക്കിടിക്കാട് തൊള്ളായിരം, എഴുനൂറ് പാടശേഖര പുറംബണ്ടിനോട് ചേര്‍ന്ന പ്രദേശത്താണ് തോടും വാച്ചാലും അനധികൃതമായി കൈയ്യേറുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നത്. സ്വകാര്യ വ്യക്തികളുടെ ഭൂമിയോട് ചേര്‍ന്നുകിടക്കുന്ന തോട്ടിലും വാച്ചാലിലും തെങ്ങും മുളംകുറ്റിയും അടിച്ച് പ്ലാസ്റ്റിക് മാറ്റ് ഉപയോഗിച്ച് കെട്ടിമറച്ചാണ് നികത്തല്‍ നടത്തുന്നത്.
തോട്ടിലെ ചെളികട്ട വള്ളത്തിലും വാട്ടര്‍ ജെസിബി ഉപയോഗിച്ചുമാണ് നികത്തുന്നത്. തോടിന്റെ ഇരുവശങ്ങളിലും കൈയ്യേറ്റം വ്യാപകമായതോടെ തോട്ടിലെ നീരൊഴുക്ക് കുറഞ്ഞ് എക്കലും മാലിന്യവും അടിയാന് തുടങ്ങിയെന്നും പരാതിയുണ്ട്.
എടത്വാ, ഹരിപ്പാട് പ്രദേശങ്ങളിലേക്ക് വ്യാപാര സാധനങ്ങള്‍ വള്ളത്തില്‍ എത്തിക്കാന്‍ ആശ്രയിച്ചിരുന്ന വീതിയേറിയ തോടാണ് സ്വകാര്യ വ്യക്തികളുടെ അനധികൃത നികത്തല്‍മൂലം ഇടത്തോടായി മാറുന്നത്.
തൊള്ളായിരം പാടത്തെ മോട്ടോര്ചാല് കൈയ്യേറി നികത്തല്‍ ആരംഭിച്ചെന്ന് കാട്ടി പാടശേഖര സമിതി കൃഷിഭവനില്‍ പരാതി നല്‍കിയിരുന്നു. റവന്യു ഉദ്യോഗസ്ഥരുടേയും പഞ്ചായത്ത് ഭരണസമതിയുടേയും പിടിപ്പുകേടാണ് അനധികൃത നികത്തല്‍ തുടരുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: