കൊല്ലം: അഷ്ടമുടി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീദേവി ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തെപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്ന് ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന പ്രസിഡന്റ് സി. സദാനന്ദന് ആവശ്യപ്പെട്ടു.
മരണം നടന്ന് ഒരു മാസം പിന്നിടുമ്പോഴും സമൂഹം പുലര്‍ത്തുന്ന കുറ്റകരമായ മൗനം അവസാനിപ്പിക്കണം. ടീച്ചറുടെ മരണത്തിന് പിന്നിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എന്‍ടിയു കൊല്ലം ജില്ലാ സമിതി അഞ്ചാലുംമൂട്ടില്‍ സംഘടിപ്പിച്ച ഏകദിന ഉപവാസ സമരത്തിന്റെ സമാപന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ പഠന കാര്യത്തില്‍ അര്‍പ്പണ ഭാവത്തോടെ പ്രവര്‍ത്തിച്ച അധ്യാപികയായിരുന്നു ശ്രീദേവി ടീച്ചര്‍. മരണത്തില്‍ ആരൊക്കയോ എന്തൊക്കയോ മൂടിവെക്കാ ന് ശ്രമിക്കുന്നുണ്ട്. ഇതേക്കുറിച്ചറിയാന്‍ അധ്യാപക സമൂഹത്തിനും പൊതു സമൂഹത്തിനും ആഗ്രഹമുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്ക് നേര്‍വഴി ഉപദേശിച്ച അധ്യാപികയെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി ക്രൂരമായി മാനസിക പീഡനത്തിന് വിധേയയാക്കാന്‍ ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്ഥന് ഒരു അധികാരവുമില്ല. ടീച്ചര്‍ വിശ്വാസമര്‍പ്പിച്ച അധ്യാപക സംഘടന കാട്ടുന്ന നിസ്സംഗത അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപവാസ സമരം രാവിലെ എന്‍ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എസ്. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.
സമരം വൈകിട്ട് സദാനന്ദന് മാസ്റ്റര്‍ ജനറല്‍ സെക്രട്ടറി ഗോപകുമാറിന് നാരങ്ങാനീര് നല്കി അവസാനിപ്പിച്ചു.
എന്‍ടിയു ജില്ലാ പ്രസിഡന്റ് ആര്.ജയകൃഷ്ണന് അദ്ധ്യക്ഷനായി. ആര്‍എസ്എസ് വിഭാഗ് സദസ്യന്‍ സി.കെ. ചന്ദ്രബാബു, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ജി. ഗോപകുമാര്‍, യുവമോര്‍ച്ച ജില്ലാ ജനറല്‍ വി.എസ്. ജിതിന് ദേവ്, ബിഎംസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ. ശിവരാജന്, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് സി.എസ്. ശൈലേന്ദ്ര ബാബു, എന്‍ടിയു ദക്ഷിണ മേഖലാ സെക്രട്ടറി ശ്രീരംഗം ശംഭു, രാജേശ്വരി രാജേന്ദ്രന്, ഫെറ്റോ ജില്ലാ പ്രസിഡന്റ് കെ. രാധാകൃഷ്ണപിള്ള, ജില്ലാ സെക്രട്ടറി പി.ആര്. ഗോപകുമാര്‍, എസ്.കെ. ദീപു തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: