കൊച്ചി: അട്ടപ്പാടി വനവാസി മേഖലയില്‍ ഐസിഡിഎസ് പദ്ധതി നടപ്പാക്കുന്നതില്‍ ക്രമക്കേടുണ്ടെന്ന നിവേദനത്തില്‍ സര്‍ക്കാര്‍ എന്ത് നടപടിയെടുത്തെന്നറിയിക്കാന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ ഐസിഡിഎസ് (ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡവലപ്പ്മെന്റ് സര്‍വീസ്) പ്രകാരമുള്ള അട്ടപ്പാടി കുട്ടികളുടെ ആദ്യ ആയിരം ദിനങ്ങള്‍ പദ്ധതി നടപ്പാക്കുന്നതില്‍ ക്രമക്കേടുണ്ടെന്ന് സംശയിക്കുന്നു. ഇതില്‍ സര്‍ക്കാര്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഈ ആവശ്യമുന്നയിച്ച് നവംബര്‍ നാലിന് മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടി.
തുടര്‍ന്നാണ് നിവേദനം ലഭിച്ചോയെന്നും എങ്കില്‍ എന്ത് നടപടിയെടുത്തെന്നും വ്യക്തമാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. അട്ടപ്പാടിയില്‍ ശിശുമരണ നിരക്ക് ഉയരുന്നതും വനവാസികളായ ഗര്‍ഭിണികളും കുട്ടികളും പോഷകാഹാരക്കുറവ് നേരിടുന്നതും പരിഹരിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ പീച്ചി സ്വദേശിനി മനീഷ എം. ചാത്തേലി നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: