ന്യൂദല്‍ഹി: സിപിഎം എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള (മാര്‍ക്സിസ്റ്റ്) അല്ലെന്നാണ് തൃശൂരിലെ സംസ്ഥാന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഓര്‍മ്മിപ്പിച്ചത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കരുവാക്കി കോണ്‍ഗ്രസ് സഹകരണത്തെ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എതിര്‍ക്കുന്നതാണ് യെച്ചൂരിയെ പ്രകോപിപ്പിച്ചത്.
ബംഗാളിലെ പാര്‍ട്ടി ഭരണം അസ്തമിച്ചിട്ട് വര്‍ഷങ്ങളായി. അവിടെ തൃണമൂലുകാരുടെ ഗുണ്ടകളെ പേടിച്ച് പരിപാടി നടത്താന്‍ പോലും പറ്റാത്ത അവസ്ഥയാണ്. നാളെ വോട്ടെണ്ണുന്ന ത്രിപുരയിലും തോറ്റാല്‍ യെച്ചൂരി പറഞ്ഞത് പോലെ കേരള പാര്‍ട്ടി മാത്രമാകും സിപിഎം. യെച്ചൂരിയുടെ വാക്കുകള്‍ അറംപറ്റുമോയെന്ന ഭയപ്പാടിലാണ് ത്രിപുരയിലെ നേതൃത്വം. എക്സിറ്റ് പോള്‍ ഫലങ്ങളും ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. രണ്ട് ഫലങ്ങള്‍ ബിജെപിക്ക് ജയം പ്രവചിക്കുമ്പോള്‍ ഒരെണ്ണം ഒപ്പത്തിനൊപ്പമെന്നാണ് വിധിയെഴുതുന്നത്.
കോണ്‍ഗ്രസ്സല്ല ബിജെപി
കാല്‍നൂറ്റാണ്ടായി സിപിഎമ്മാണ് ഭരണത്തില്‍. മൂന്നര വര്‍ഷം മുന്‍പ് വരെ കോണ്‍ഗ്രസ്സായിരുന്നു പ്രധാന പ്രതിപക്ഷം. സിപിഎമ്മിന്റെ അധികാര ബലത്തെയും ആക്രമണകാരികളായ കേഡര്‍മാരെയും നേരിടാനുള്ള കരുത്ത് കോണ്‍ഗ്രസ്സിനുണ്ടായിരുന്നില്ല. സിപിഎം വിരുദ്ധ വികാരം ശക്തമായിരുന്നെങ്കിലും ഒത്തതീര്‍പ്പ് രാഷ്ട്രീയം കോണ്‍ഗ്രസ്സിന് തിരിച്ചടിയായി. മോദിക്കാലത്ത് സിപിഎമ്മിന്റെ എതിരാളി ബിജെപിയാണ്. മൂന്നര വര്‍ഷത്തിനുള്ളില്‍ പാര്‍ട്ടി അവിശ്വസനീയ വളര്‍ച്ചയാണ് നേടിയെടുത്തത്. മോദിയുടെ റാലികള്‍ ചെങ്കോട്ടകളെ ഇളക്കി മറിച്ചു. സിപിഎമ്മിനെ കടപുഴക്കാന്‍ ബിജെപിക്ക് സാധിക്കുമെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനും ബിജെപി ശ്രമിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സിലെയും തൃണമൂല്‍ കോണ്‍ഗ്രസ്സിലെയും എംഎല്‍എമാരുള്‍പ്പെടെ നേതാക്കളും പ്രവര്‍ത്തകരും ബിജെപിയിലെത്തി.
വോട്ടുകള്‍ കുറവ്, ഭൂരിപക്ഷവും
ചെറിയ സംസ്ഥാനമാണ് ത്രിപുര. അരലക്ഷത്തില്‍ താഴെയാണ് മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍. ഓരോ വോട്ടും നിര്‍ണായകം. 2013ല്‍ അറുപതില്‍ 49 സീറ്റാണ് സിപിഎമ്മിന് ലഭിച്ചത്. ഇതില്‍ 20 സീറ്റുകളില്‍ രണ്ടായിരം വോട്ടില്‍ താഴെയാണ് ഭൂരിപക്ഷം. 65 വോട്ടുകള്‍ക്കായിരുന്നു രാംനഗര്‍ മണ്ഡലത്തിലെ സിപിഎമ്മിന്റെ വിജയം. രണ്ടോ മൂന്നോ ശതമാനം വോട്ടുകളുടെ വ്യത്യാസം പോലും ജനവിധിയെ കാര്യമായി സ്വാധീനിക്കും.
വനവാസികള്‍ക്ക് സംവരണം ചെയ്ത 20 മണ്ഡലങ്ങളിലും കഴിഞ്ഞ തവണ വിജയിച്ചത് സിപിഎമ്മാണ്. ഈ സ്വാധീനം തകര്‍ക്കാനുള്ള ബിജെപിയുടെ ബ്രഹ്മാസ്ത്രമാണ് പ്രാദേശിക പാര്‍ട്ടിയായ ഇന്‍ഡിജീനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി). ബിജെപിയുമായി സഖ്യത്തിലുള്ള ഐപിഎഫ്ടി ഒമ്പത് സീറ്റിലാണ് മത്സരിക്കുന്നത്. ഭരണവിരുദ്ധ വികാരവും ബിജെപിക്ക് പ്രതീക്ഷ പകരുന്നു.
മമതയ്ക്കും സിപിഎം ജയിക്കണം
ബംഗാളിലെ ഇടത് ഭരണം തകര്‍ത്തത് മമതാ ബാനര്‍ജിയാണ്. ത്രിപുര പിടിക്കുമെന്ന് പിന്നാലെ അവര്‍ പ്രഖ്യാപിച്ചു. ബിജെപിയുടെ അപ്രതീക്ഷിത മുന്നേറ്റം പ്രതീക്ഷ തെറ്റിച്ചു. അതിനാല്‍ മമതയ്ക്കും സിപിഎം ജയിക്കണമെന്നാണ് ആഗ്രഹം. ”ത്രിപുരയില്‍ നിങ്ങള്‍ പരാജയത്തിന്റെ വക്കിലാണ്. അഹങ്കാരമാണ് പതനങ്ങള്‍ക്ക് കാരണം. എങ്കിലും വിശാല താല്പര്യം കണക്കിലെടുക്കുമ്പോള്‍ നിങ്ങള്‍ ജയിക്കുന്നതാണ് എന്നെ സന്തോഷിപ്പിക്കുക”. നിയമസഭയില്‍ ചര്‍ച്ചക്കിടെ സിപിഎം എംഎല്‍എ സുജന്‍ ചക്രബര്‍ത്തിയോട് മമത പറഞ്ഞു. ബംഗാളികള്‍ ഏറെയുള്ള ത്രിപുരയില്‍ ബിജെപി ജയിക്കുന്നത് ബംഗാളിനെയും സ്വാധീനിക്കുമെന്നാണ് മമതയുടെ ആശങ്ക. സംസ്ഥാനത്ത് സിപിഎമ്മിനെ പിന്തള്ളി ബിജെപി പ്രധാന പ്രതിപക്ഷമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: