കൊച്ചി: എസ്എന്‍ഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് ആരോപണത്തിലെ വിജിലന്‍സ് കേസ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. വിജിലന്‍സിന്റെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെയും അന്വേഷണ സംഘത്തിന്റെയും നടപടികളില്‍ ഹൈക്കോടതി അതൃപ്തി വ്യക്തമാക്കുകയും ചെയ്തു. പ്രോസിക്യൂട്ടറുടെ വിശദീകരണം തൃപ്തികരമല്ലെന്നു വിലയിരുത്തിയ ഹൈക്കോടതി തിങ്കളാഴ്ച പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ വാദം നടത്താന്‍ നിര്‍ദേശിച്ചു. പിന്നാക്ക വികസന കോര്പ്പറേഷന് മുന്‍ എംഡി നജീബ് ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം.
മൈക്രോ ഫിനാന്‍സ് പദ്ധതിക്ക് അനുവദിച്ച തുക വക മാറ്റി ചെലവഴിച്ചത് സംബന്ധിച്ച് വ്യക്തമാക്കാന്‍ കോടതി നിര്‍ദേശിച്ചെങ്കിലും ഇതു സംബന്ധിച്ച വിശദീകരണം നല്കാന് വിജിലന്‍സിനു വേണ്ടി ഹാജരായ പ്രോസിക്യൂട്ടര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഈ അവസരത്തിലാണ് സര്‍ക്കാര്‍ നടപടിയെ കോടതി നിശിതമായി വിമര്‍ശിച്ചത്.
ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥന് കോടതിയില്‍ ഹാജരായിരുന്നു. പക്ഷേ, കോടതിയുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ഉണ്ടായില്ല. ഇക്കാരണത്താല്‍ത്തന്നെ കേസിന്റെ വസ്തുതകളെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥന് അറിവില്ലെന്ന് കോടതി നിരീക്ഷിച്ചു. വിജിലന്‍സിന്റെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്കും ഇക്കാര്യത്തില്‍ കോടതിയെ സഹായിക്കാന്‍ കഴിയുന്നില്ലെന്ന് സിംഗിള്‍ ബെഞ്ച് കുറ്റപ്പെടുത്തി. തുടര്‍ന്നാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്കു പകരം പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ (ഡിജിപി) തിങ്കളാഴ്ച ഹാജരായി വാദിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. അന്വേഷണ സംഘം കേസ് ഡയറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: