തൊടുപുഴ: കേരള സ്റ്റേറ്റ് ലീഗല്‍ മെട്രോളജി ലൈസന്‍സീസ് ആന്‍ഡ് ടെക്നീഷ്യന്‍സ് സഹകരണ സംഘം പിടിച്ചെടുക്കാന്‍ സിപിഎം നീക്കം. തൊടുപുഴ കേന്ദ്രമായി അളവ് തൂക്ക ഉപകരണങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ ഉന്നമനത്തിനായി രൂപീകരിച്ച (ക്ലിപ്തം നമ്പര്‍-4473) സഹകരണ സംഘമാണ് വ്യാജ അംഗത്വം ഉണ്ടാക്കി പിടിച്ചെടുക്കാന്‍ നീക്കം നടക്കുന്നത്. ഹൈക്കോടതി ഉത്തരവ് അട്ടിമറിച്ച് ഭരണകക്ഷി നേതാവിനെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനറായി നിയമിച്ചാണ് ഭരണം പിടിക്കാന്‍ നീക്കം.
സംഘത്തില്‍ എ, ബി, സി എന്നിങ്ങനെ മൂന്ന് തരം മെമ്പര്‍ഷിപ്പുണ്ട്. ബി ക്ലാസ് മെമ്പര്‍ഷിപ്പ് എ ക്ലാസില്‍പ്പെടുന്ന ലൈസന്‍സികളുടെ കീഴില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ളതാണ്. ഇത് മറികടന്ന് യാതൊരു യോഗ്യതയും ഇല്ലാത്ത സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും പ്രാദേശിക നേതാക്കള്‍ക്ക് ഇത്തരത്തില്‍ വ്യാജമായി അംഗത്വം നല്കി. ത്രാസുകള്‍ ഉണ്ടാക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന കമ്പനികളിലെ ജോലിക്കാരായിരുന്നുവെന്ന് കാട്ടിയാണ് തട്ടിപ്പ്.
മുന്‍ പ്രസിഡന്റ് കെ.കെ. തോമസ്, അസി. രജിസ്ട്രാര്‍ സി.ഡി മോഹനന്, ഇന്‍സ്പെക്ടര്‍ ജിസ് മോന്, സെക്രട്ടറി പ്രദീപ് കുമാര്‍ എന്നിവരുടെ ഒപ്പുകള്‍ മിനിട്സില്‍ കൂട്ടിച്ചേര്‍ത്താണ് മുപ്പതോളം ആളുകള്‍ മെമ്പര്‍ഷിപ്പ് തരപ്പെടുത്തിയിരിക്കുന്നത്. പരസ്പരം ജാമ്യം നിന്ന് ഇരുപത് ലക്ഷം രൂപ വായ്പ എടുക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കാഞ്ഞിരപ്പിള്ളി സ്വദേശി ആന്റണി ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി നല്‍കിയിട്ടുണ്ട്. കോടതി നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് ഭരണം പിടിച്ചെടുക്കുന്നതിനായാണ് സിപിഎമ്മിന്റെ നീക്കങ്ങള്‍. കോടികള്‍ നിക്ഷേപവും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ബ്രാഞ്ചുകളുമുള്ള സംഘം പിടിച്ചെടുക്കുന്നതിലൂടെ വന്‍ സാമ്പത്തിക നേട്ടമാണ് സിപിഎം ലക്ഷ്യമിടുന്നത്.
മൂന്ന് പേരടങ്ങുന്ന അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഹൈക്കോടതി ഏര്‍പ്പെടുത്തി വിവിധ പരിശോധനകള്‍ നടത്താന്‍ ഉത്തരവിട്ടെങ്കിലും രേഖകള്‍ മുക്കുകയാണ് ചെയ്തത്. ഇന്ത്യയിലാദ്യമായി 9001-2008 സര്‍ട്ടിഫിക്കറ്റ് ലഭിച്ച സഹകരണ സംഘം കൂടിയാണിത്. മൂന്ന് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. എ, ബി ക്ലാസ് അംഗങ്ങള്‍ക്ക് മാത്രമാണ് വോട്ടവകാശമുള്ളത്. അഡ്മിനിസ്ട്രേറ്റീവ് ഭരണമായതിനാല്‍ സംഘത്തിലെ ലൈസന്‍സ് പുതുക്കുന്ന കാര്യങ്ങള്‍ അവതാളത്തിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: