കൊച്ചി: സോളാര്‍ കേസില്‍ ആരോപണങ്ങളെ മാത്രം അടിസ്ഥാനമാക്കി കമ്മീഷനെ നിയോഗിച്ചത് നിയമപരമായ നടപടിയല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. സോളാര്‍ റിപ്പോര്‍ട്ടിനെതിരെ ഉമ്മന്‍ ചാണ്ടി നല്കിയ ഹര്‍ജിയിലാണ് അദ്ദേഹത്തിനു വേണ്ടി ഹാജരായ സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനും മുന്‍കേന്ദ്ര മന്ത്രിയുമായ കപില്‍ സിബലിന്റെ വാദം. ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജിയില്‍ അന്തിമ വാദമാണ് തുടങ്ങിയത്. ഇന്നും വാദം തുടരും.
ആരോപണങ്ങളെത്തുടര്‍ന്ന് സര്‍ക്കാര്‍ തലത്തില്‍ പ്രഥമ ദൃഷ്ട്യാ അഭിപ്രായ രൂപീകരണം അനിവാര്യമായിരുന്നു. ഇതു ചെയ്യാതെ കമ്മിഷനെ നിയോഗിച്ചത് ശരിയായില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു. കമ്മിഷന് സ്വന്തം നിലക്ക് പരിഗണനാ വിഷയങ്ങള്‍ വികസിപ്പിച്ചത് ഉചിതമായ നടപടിയല്ല. ക്രിമിനല്‍ കുറ്റങ്ങള്‍ ഉള്‍പ്പെട്ട കേസില്‍ ക്രിമിനല്‍ നടപടി ചട്ടപ്രകാരമാണ് നടപടി വേണ്ടത്. ഇതിനായി അന്വേഷണ കമ്മിഷനെ നിയോഗിക്കുന്നത് ശരിയല്ല. 1106 പേജുകളുള്ള കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ 800 പേജുകളും കമ്മിഷന് സ്വമേധയാ പുതുക്കിയ ടേംസ് ഒഫ് റഫറന്‍സ് പ്രകാരമുള്ള വിഷയങ്ങളാണ് പറയുന്നത്. സോളാര്‍ കേസിലെ ഒരു പ്രതിയുടെ കത്തിനെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ടിലെ കൂടുതല്‍ ഭാഗവും തയ്യാറാക്കിയിരിക്കുന്നത്. ഇത് കമ്മിഷന്റെ പരിഗണനാ വിഷയമായിരുന്നില്ല, അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: