കല്‍പ്പറ്റ: സമഗ്ര ആദിവാസി സാക്ഷരതാ പദ്ധതിക്ക് തുടക്കം. വനവാസി വിഭാഗങ്ങളിലെ നിരക്ഷരത നിര്‍മ്മാര്‍ജനം ചെയ്യാനും തുടര്‍വിദ്യാഭ്യാസത്തിലൂടെ പുരോഗതിയില്‍ എത്തിക്കാനും സാക്ഷരതാമിഷന്‍ പട്ടികവര്‍ഗ വികസന വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സാക്ഷരതാ ഏറ്റവും കുറവെന്ന് പട്ടികവര്‍ഗ വികസന വകുപ്പ് കണ്ടെത്തിയ 100 വനവാസി ഊരുകളില്‍ ഈ മാസം സാക്ഷരതാ ക്ലാസുകള്‍ ആരംഭിക്കും.
പ്രേരക്മാരുടെ(അധ്യാപകര്‍) തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ഊരുകളിലെ ഗുണഭോക്താക്കളെ കണ്ടെത്താനുള്ള സര്‍വേ തുടങ്ങി. പൊതുപരീക്ഷ, ഫലം പ്രസിദ്ധപ്പെടുത്തല്‍, സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവ ജൂണില്‍ നടക്കും. സാക്ഷരതാ പരീക്ഷയില്‍ വിജയിക്കുന്നവരെ തുല്യതാ കോഴ്സുകളിലൂടെ ഉപരിപഠനത്തിന് അര്ഹരാക്കും.വനവാസികള്‍ കൂടുതലുള്ള വയനാട്, പാലക്കാട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ഊരുകളില്‍ സാക്ഷരതാപരിപാടി നടത്തുന്നത്. 25 ഊരുകള്‍ വീതം. വനവാസി വിഭാഗത്തില്‍പ്പെട്ട പത്താംക്ലാസ് ജയിച്ചവരെയാണ് പ്രേരക്മാരായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഗുണഭോക്താക്കളെ കണ്ടെത്താന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തതോടെയാണ് സര്‍വേ നടത്തുന്നത്. പദ്ധതി നടപ്പിലാക്കുന്ന ഓരോ ഊരുകളിലുമുള്ള ആകെ വീടുകളെ 30 വീതമുള്ള ഗ്രൂപ്പുകളായി തരംതിരിച്ചു അവിടെ ഏറ്റവും കുറഞ്ഞത് 5 അംഗങ്ങള്‍ വീതമുള്ള ടീം സന്ദര്‍ശിച്ച് സര്‍വേ നടത്തുകയെന്ന രീതിയാണ്. സാക്ഷരതാമിഷന്‍ ഡയറക്ടര്‍, പട്ടികവര്‍ഗ വികസനവകുപ്പ് ഡയറക്ടര്‍ എന്നിവര്‍ ഉള്‍പ്പെട്ട കോര്‍ ഗ്രൂപ്പാകും സംസ്ഥാനതല മോണിറ്ററിംഗ് നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: