തിരുവനന്തപുരം: കുംഭച്ചൂടിനു കീഴില്‍ മനമുരുകി പ്രാര്‍ത്ഥിച്ച് ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അര്‍പ്പിച്ച് മടങ്ങിയത് ഭക്തസഹസ്രങ്ങള്‍. രാവിലെ 10.15ന് പണ്ടാര അടുപ്പില്‍ അഗ്നി പകര്‍ന്ന തോടെ നഗരവും സമീപ പ്രദേശങ്ങളും അക്ഷരാര്‍ത്ഥത്തില്‍ യാഗശാലയായി മാറി. കിലോമീറ്ററുകളോളം പൊങ്കാലക്കലങ്ങള്‍ തിളച്ചു തൂകിയപ്പോള്‍ ഒരാണ്ട് കാത്തിരുന്ന വ്രതത്തിന് ആത്മസമര്‍പ്പണം.
കണ്ണകീ ചരിതത്തിലെ പാണ്ഡ്യ രാജാവിന്റെ വധം നടക്കുന്നഭാഗം പാട്ടുപുരയില്‍ തോറ്റംപാട്ടുകാര്‍ പാടി കഴിഞ്ഞതോടെ ക്ഷേത്രം ശാന്തി വി.കെ. ഈശ്വരന്‍നമ്പൂതിരി ശുദ്ധപുണ്യാഹ ചടങ്ങുകള്‍ ആരംഭിച്ചു. 10.15ന് ശ്രീകോവിലില്‍നിന്നും ക്ഷേത്രംതന്ത്രി തെക്കേടത്തു പരമേശ്വരന് വാസുദേവന്‍ ഭട്ടതിരിപ്പാട് ദീപം പകര്‍ന്ന് മേല്‍ശാന്തി വാമനന് നമ്പൂതിരിക്ക് കൈമാറി. മേല്‍ശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ അഗ്നി പകര്‍ന്നശേഷം ദീപം സഹമേല്‍ശാന്തി പി.വി. കേശവന്‍നമ്പൂതിരിക്ക് കൈമാറി. തുടര്‍ന്ന് പാട്ടുപുരയ്ക്ക് മുന്നിലെ പണ്ടാര അടുപ്പില്‍ അഗ്നി പകര്‍ന്നു. ചെണ്ടമേളവും കതിനാവെടിയും മുഴക്കി അറിയിപ്പ് നല്‍കിയതോടെ ലക്ഷോപലക്ഷം അടുപ്പുകളിലേക്ക് അഗ്നി പകര്‍ന്നു.
നഗരപ്രദേശവും കടന്ന് പത്ത് കീലോമീറ്ററിലധികം ചുറ്റളവില്‍ പൊങ്കാല സമര്‍പ്പണം നടന്നു. ഉച്ചകഴിഞ്ഞ് 2.30ന് നിവേദ്യ ചടങ്ങുകള്‍ നടന്നതോടെ അടുത്തവര്‍ഷവും പൊങ്കാല അര്‍പ്പിക്കാന്‍ എത്താന്‍ കഴിയണമേ എന്ന പ്രാര്‍ത്ഥനയോടെ മടക്കം. രാത്രി 7.45ന് കുത്തിയോട്ട ബാലന്മാര്ക്ക് ചൂരല്‍ക്കുത്ത് ചടങ്ങ് നടന്നു. സായുധ സേനയുടെ അകമ്പടിയോടെ നടന്ന പുറത്തെഴുന്നള്ളത്തിന് ശേഷം ഇന്ന് രാത്രിയില്‍ കാപ്പഴിച്ച് ഗുരുതി തര്‍പ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: