പനച്ചിക്കാട്: നിര്‍ധനകുടുംബത്തിന് കൈത്താങ്ങാകാന്‍ പനച്ചിക്കാട് ഗ്രാമം ഒരുങ്ങുന്നു. രണ്ട് വൃക്കകളും തകരാറിലായി ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസിന് വിധേയനായി കഴിയുന്ന യുവാവിന് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി പണം കണ്ടെത്താനാണ് ഞായറാഴ്ച പനച്ചിക്കാട് പഞ്ചായത്ത് നിവാസികള്‍ ഒന്നിക്കുന്നത്.
18-ാം വാര്‍ഡില്‍ ചാന്നാനിക്കാട് കാര്‍ത്തികയില്‍ ഡി.ശിവന്‍കുട്ടി (39) യുടെ വൃക്ക മാറ്റിവയ്ക്കുന്നതിനും തുടര്‍ ചികിത്സയ്ക്കുമായിയുള്ള 10 ലക്ഷം രൂപയാണ് പഞ്ചായത്ത് പൊതു ധനസമാഹരണത്തിലൂടെ കണ്ടെത്തുന്നത്. മൂന്ന് കുട്ടികളുടെ പിതാവായ ശിവന്‍കുട്ടി എല്‍ഐസി ഏജന്റായി പ്രവര്‍ത്തിക്കുകയായിരുന്നു. നിര്‍ദ്ദനകുടുംബത്തിന്റെ ഏക അത്താണിയായ ശിവന്‍കുട്ടി വൃക്കരോഗത്തിന് അടിമയായതോടെ ചികിത്സയ്ക്കും വീട്ട് ചെലവുകള്‍ക്കുമായി പണം കണ്ടെത്താനാവാതെ നട്ടം തിരിയുകയായിരുന്നു. ഇതോടെയാണ് പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് രക്ഷാസമിതി രൂപീകരിച്ച് പൊതു ധനസമാഹരണത്തിന് രൂപം നല്‍കിയത്. ഞായറാഴ്ച രാവിലെ 11 മുതല്‍ 4 വരെ 5 മണിക്കൂര്‍ കൊണ്ട് 30 ലക്ഷം രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ സമാഹരിക്കുന്ന തുകയില്‍ നിന്നും 10 ലക്ഷം രൂപ ശിവന്‍കുട്ടിയുടെ ശസ്ത്രക്രിയയ്ക്കും തുടര്‍ചികിത്സയ്ക്കുമായി വിനിയോഗിക്കും. ശിവന്‍കുട്ടിയുടെ മാതാവാണ് വൃക്ക നല്‍കുന്നത്.ധനസമാഹരണത്തിന്റെ ഉദ്ഘാടനം ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: