പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ വനവാസി യുവാവ് മധുവിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു. മധുവിന്റെ കൊലപാതകത്തില്‍ പോലീസിനും വനം വകുപ്പിനും വീഴ്ച പറ്റിയെന്ന ആരോപണം പ്രതിപക്ഷം ഉന്നയിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.
ആദിവാസി ക്ഷേമത്തിന് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും സാമൂഹിക അടുക്കള പദ്ധതി തടസ്സമില്ലാതെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ പരമാവധി കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മധുവിന് നീതി ലഭിക്കാന്‍ സര്‍ക്കാര്‍ എല്ലാം ചെയ്തിട്ടുണ്ടെന്നും തുടര്‍ന്നും ഈ സഹകരണം പ്രതീക്ഷിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികള്‍ക്ക് ജാമ്യം കൊടുക്കരുതെന്ന് മധുവിന്റെ കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കുടുംബം നല്കിയ പരാതി മുഖ്യമന്ത്രി ഏറ്റുവാങ്ങി. ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ആരോഗ്യമന്ത്രി കെ.കെ ശൈലജ, എം.ബി രാജേഷ് എം.പി എന്നിവരും മുഖ്യമന്ത്രിയ്ക്കൊപ്പം സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: