തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നടക്കുന്ന കുത്തിയോട്ടം കുറ്റകൃത്യമാണ് എന്നു വിമര്‍ശിച്ച ജയില്‍ ഡിജിപി ആര് ശ്രീലേഖയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി ചീഫ് സെക്രട്ടറി. 15 ദിവസത്തിനകം വിശദീകരണം നല്‍കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിഷ്പക്ഷത പാലിക്കേണ്ടവരാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്. വിവാദ പരാമര്‍ശങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും സര്‍ക്കാരിന്റെ സല്‍പ്പേരിനു കളങ്കം ഉണ്ടാക്കുന്ന നടപടികള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും നോട്ടീസില്‍ പറയുന്നുണ്ട്.
കുട്ടികള്‍ക്ക് നേരെ നടക്കുന്ന കൊടും പീഡനമാണ് ആറ്റുകാല്‍ കുത്തിയോട്ട വഴിപാടെന്നും കുട്ടികളുടെ തടവറയാണെന്നുമായിരുന്നു ശ്രിലേഖ തന്റെ ബ്ലോഗില്‍ എഴുതിയത്. വിശ്വാസത്തിന്റെ പേരില്‍ വര്‍ഷാവര്‍ഷം നടക്കുന്ന കുറ്റകൃത്യം അവസാനിപ്പിക്കാന്‍ സമയമായി എന്ന തലക്കെട്ടോടെ ഫെബ്രുവരി 27നാണ് ശ്രീലേഖ ബ്ലോഗ് പ്രസിദ്ധീകരിച്ചത്. ഇതിന് പിന്നലെ കുത്തിയോട്ടത്തിനെതിരെ ബാലാവകാശ കമ്മിഷന് കേസെടുത്തിരുന്നു.
ആചാരാനുഷ്ഠാനങ്ങള്‍ ശരിക്കു മനസ്സിലാകാതെയാണ് ശ്രീലേഖയുടെ അഭിപ്രായ പ്രകടനമെന്ന് ആറ്റുകാല്‍ ക്ഷേത്രഭരണ സമിതി കുറ്റപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: