ഹിന്ദുദര്‍ശനങ്ങളുടെ ആശയതലത്തിലെ പൊതുഘടകങ്ങളെക്കുറിച്ചു നാം ചിന്തിച്ചു. ഇതേപോലെ പ്രയോഗതലത്തിലെ, അതായത്, വിവിധ സാധനാ മാര്‍ഗങ്ങളിലെ, പൊതുഘടകങ്ങളെക്കുറിച്ചും നമുക്ക് അല്പം മനസ്സിലാക്കാം.
മുക്തി നേടാന്‍ അനുവര്‍ത്തിക്കേണ്ട സദാചാരപരമായ പൊതുനിയമങ്ങളെ എല്ലാ ദര്‍ശനങ്ങളും അംഗീകരിച്ചിരുന്നു. ആശകളെ നിയന്ത്രിക്കല്‍, ജീവജാലങ്ങളെ ഒരുതരത്തിലും ഉപദ്രവിക്കാതിരിക്കല്‍, അതിരുവിട്ട ലൗകികസുഖാസ്വാദനത്തിനുള്ള മോഹത്തെ നിയന്ത്രിക്കല്‍ എന്നിവയെ പൊതുവെ എല്ലാവരും അംഗീകരിച്ചിരുന്നു. ധാര്‍മ്മികമായി ഔന്നത്യം കൈവന്നാല്‍ മുക്തി എന്ന ലക്ഷ്യം നേടാന്‍ വേണ്ട കൂടുതല്‍ പരിശ്രമങ്ങള്‍ നടത്തണം; മാനസികമായി തയ്യാറെടുക്കണം. മനസ്സ് കൂടുതല്‍ ഏകാഗ്രമാക്കണം. ഇതിനായി അനുവര്‍ത്തിക്കേണ്ട മാര്‍ഗ്ഗങ്ങളെക്കുറിച്ചും ഒരു പൊതുധാരണ ഉണ്ടായിരുന്നു. വിശദാംശങ്ങളിലും സാങ്കേതിക നാമങ്ങളിലും വലിയ വ്യത്യാസങ്ങള്‍ കാണപ്പെടുന്നുണ്ടെങ്കിലും, മന:ശുദ്ധിക്കായി സ്വീകരിച്ചിരിക്കുന്ന വഴികള്‍ ഏറക്കുറെ യോഗദര്‍ശനത്തില്‍ പറഞ്ഞിരിക്കുന്നതു തന്നെയാണ് എന്നു കാണാം. ഭക്തിക്ക് കൂടുതല്‍ പ്രാമുഖ്യം, പ്രത്യേകിച്ചും വൈഷ്ണവ സമ്പ്രദായങ്ങളില്‍, കൈവന്നത് പില്ക്കാലങ്ങളിലാണെന്ന് ദാസ്ഗുപ്ത ചൂണ്ടിക്കാണിക്കുന്നു.
അദ്ദേഹം തുടരുന്നു- അങ്ങനെ, പലകാര്യങ്ങളിലും ധാരാളം വ്യത്യസ്ത അഭിപ്രായങ്ങള്‍ വെച്ചുപുലര്‍ത്തിയിരുന്നെങ്കിലും, ജീവിതത്തിന്റെ ലക്ഷ്യം, ലൗകിക ജീവിതത്തോടുള്ള നിലപാട്, ലക്ഷ്യം നേടാനുള്ള ഉപായം എന്നിവ അടിസ്ഥാനപരമായി ഒന്നുതന്നെ ആയതിനാല്‍ മിക്ക ഇന്ത്യന്‍ ദര്‍ശനങ്ങളുടെയും പ്രായോഗിക തലങ്ങളായ സാധനാമാര്‍ഗങ്ങളിലും ഒരു സവിശേഷമായ ഏകത കാണാന്‍ കഴിയുന്നു എന്ന് ദാസ്ഗുപ്ത അഭിപ്രായപ്പെടുന്നു. ആധ്യാത്മികദാഹം ഇന്ത്യയില്‍ പരക്കെ കാണപ്പെടുന്ന പ്രതിഭാസമാണ്. സാധനയില്‍ കാണപ്പെടുന്ന ഈ ഏകതയും തന്മൂലം ഇന്ത്യക്ക് അവളുടെ അഭിലാഷങ്ങളിലും പ്രയത്നങ്ങളിലും ഒരു ഐക്യം പ്രദാനം ചെയ്തു.
ഹിന്ദുദര്‍ശനങ്ങളുടെ താത്ത്വികവും പ്രായോഗികവുമായ രണ്ടു തലങ്ങളിലും കാണപ്പെടുന്ന ചില പൊതുഘടകങ്ങളെക്കുറിച്ച് ദാസ്ഗുപ്ത തന്റെ എ ഹിസ്റ്ററി ഓഫ് ഇന്ത്യന്‍ ഫിലോസഫി എന്ന വിഖ്യാതകൃതിയില്‍ കൊടുത്ത വിവരണമാണ് നാം കണ്ടത്. ഭാരതീയ തത്വചിന്തയെക്കുറിച്ചുള്ള മറ്റു പുസ്തകങ്ങളില്‍ കാണാത്ത ഇത്തരം ഒരു വിശദീകരണം വളരെ ശ്രദ്ധേയമാണ്. ഈ വിഷയം, ആദ്ധ്യാത്മികതയെക്കുറിച്ചുള്ള ചര്‍ച്ചയില്‍, നമുക്കു വീണ്ടും പരിഗണിക്കാം.
ഈ ഹിന്ദുദര്‍ശനങ്ങളുടെ വികാസപരിണാമപ്രക്രിയകള്ക്ക്് പ്രധാനമായും രണ്ട് ഘടക (കമ്പൊണന്റ്)ങ്ങളുണ്ട്. രക്തബന്ധത്തിലൂന്നിയ കുലം, ഗോത്രം മുതലായ ശ്രേണീ പരമ്പരകളും ഗുരുശിഷ്യബന്ധത്തിലൂന്നിയ സമ്പ്രദായപരമ്പരകളും അടങ്ങിയതാണ് ഒന്നാമത്തേത്. പൊതുവേ രക്തബന്ധത്തിലൂന്നിയ പരമ്പര വഴിക്കാണ് വൈദികം എന്നു വിളിക്കുന്ന ദര്‍ശനങ്ങള്‍ വികസിച്ചതും പ്രചരിച്ചതും. യാഗാദികളായ അനുഷ്ഠാനങ്ങള്‍, ന്യായം, വൈശേഷികം, സാംഖ്യം, യോഗം, മീമാംസ, വേദാന്തം എന്നീ ഷഡ്ദര്ശനങ്ങള് എന്നിവ ഈ വിഭാഗത്തില്‍ പെടുന്നു. അവൈദികങ്ങള്‍ എന്നു പില്ക്കാലത്തു പറഞ്ഞുവന്ന ജൈനം, ബൗദ്ധം, തന്ത്രം, നാഥ-ഹഠയോഗാദി പഥങ്ങള്‍ തുടങ്ങിയവ മിക്കവാറും ഗുരുശിഷ്യപരമ്പര വഴിയാണ് പ്രചരിച്ചത്. ഈ പാരമ്പര്യത്തില്‍ രക്തബന്ധത്തിന് വലിയ പ്രാധാന്യം കൊടുത്തുകാണുന്നില്ല.
രണ്ടാമത്തേത് വനം, ഗ്രാമം, പുരം തുടങ്ങിയ വ്യത്യസ്ത ആവാസ വ്യവസ്ഥകള്‍, ഭൂപ്രകൃതി, കാലാവസ്ഥ മുതലായവയിലെ ഭേദങ്ങള്‍ എന്നിവ ചേര്‍ന്നതാണ്. ഇവ രണ്ടും ദര്‍ശനങ്ങളുടെ ആചാരാനുഷ്ഠാനങ്ങളെന്ന പ്രയോഗതലത്തെ രുപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഈ തലത്തിലെ അനന്തവൈവിധ്യത്തിന്, മനുഷ്യപ്രകൃതിയുടെ പങ്കു കൂടാതെ ഇവയും മുഖ്യകാരണങ്ങളാണ്. ഒരു ഉദാഹരണം പറയാം. അങ്ങു വടക്ക് ഹിമാലയത്തിലുള്ള പ്രസിദ്ധ തീര്‍ത്ഥാടനകേന്ദ്രമായ ബദരീനാഥം എന്ന വിഷ്ണുക്ഷേത്രത്തിലെ ചിട്ടകള്‍ കേരളത്തിലേപ്പോലെ തന്നെയാണ് എന്നു നമുക്കറിയാം. കേരളത്തിലെ പഴയ പതിവനുസരിച്ച് അമ്പലക്കുളത്തില്‍ കുളിച്ചു ശുദ്ധമായി ഈറനണിഞ്ഞു വേണം ക്ഷേത്രദര്‍ശനം നടത്തേണ്ടത്. ബദരീനാഥത്തിലോ? അവിടെ പൂജാരി പോലും അടിമുടി കമ്പിളിവസ്ത്രത്താല് ദേഹം മറച്ചാണ് ശ്രീകോവിലില്‍ കയറുന്നത്! കമ്പിളി മൃഗാവശിഷ്ടമാകയാല് അശുദ്ധമാണു താനും. ക്ഷേത്രാചാരത്തിലെ ഈ വ്യത്യസ്തതയ്ക്കു കാരണം കാലാവസ്ഥയാണെന്നു വ്യക്തം.
ക്ഷേത്രപദ്ധതിയില്‍ മാത്രമല്ല ഈ ആചാരാനുഷ്ഠാനവൈവിദ്ധ്യം കാണപ്പെടുന്നത്. വൈദികക്രിയകളിലും ദേശഭേദമനുസരിച്ചും മറ്റും വലിയ വ്യത്യാസങ്ങള്‍ കാണാം. കാലഭേദമനുസരിച്ചും വൈദികത്തില്‍ മാറ്റങ്ങള്‍ നമ്മുടെ പൂര്‍വികര്‍ വരുത്തിയിട്ടുണ്ട്. പി.എസ്. ശിവസ്വാമി അയ്യര്‍ തന്റെ എവല്യൂഷന്‍ ഓഫ് ഹിന്ദു മോറല്‍ ഐഡിയല്‍സ് എന്ന പുസ്തകത്തില്‍ ഇക്കാര്യം വിശദമാക്കുന്നുണ്ട്. നിയമസംഹിതകള്‍ കൂടിയായ ധര്മ്മശാസ്ത്രഗ്രന്ഥങ്ങളില്പ്പോലും കാലദേശാനുസൃതമായ ഭേദങ്ങള്‍ പണ്ടും നിലനിന്നിരുന്നു; മാറ്റങ്ങള്‍ വരുത്തിയിരുന്നു. ആചാര്യസദസ്സുകളില് വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം ഇവയെ അംഗീകരിച്ചിരുന്നു.
ഇത്തരത്തില്‍ അന്ത:സത്ത ഒട്ടും ചോര്‍ന്നുപോകാതെ കാലദേശോചിതങ്ങളായ മാറ്റങ്ങള്‍ വരുത്താന്‍ നമുക്കു കഴിയുന്നത് നമ്മുടെ ദര്‍ശനങ്ങള്‍ക്ക് യുക്തിയുടെയും അനുഭവത്തിന്റെയും അടിസ്ഥാനമുള്ളതുകൊണ്ടാണ്; അവ ഓരോന്നും ഓരോ സംഘടന (സിസ്റ്റം) യായതു കൊണ്ടാണ്. സിസ്റ്റം എന്തെന്ന് ശരീരത്തിന്റെ ഉദാഹരണത്തിലൂടെ നാം ഈ ലേഖനപരമ്പരയിലെ വിശ്വാസപദ്ധതികളുടെ പൊതുശേഖരം എന്ന (31) ഭാഗത്തു കണ്ടു. ഇക്കാര്യത്തില്‍ നമ്മുടെ ദര്‍ശനങ്ങള്‍ക്ക് നവീനഭൗതികശാസ്ത്രത്തോടാണ് സാദൃശ്യം കാണുന്നത്.
ദര്‍ശനങ്ങളുടെ ഘടന- നമ്മളും നമ്മുടെ ചുറ്റുപാടുമുള്പ്പെട്ട ഈ ലോകം ആണല്ലോ എല്ലാ തത്വചിന്തകളുടെയും ആരംഭതലം. ഈ ലോകത്തിന്റെ വിവിധ ഘടകങ്ങളേയും അവയുടെ പലതരം സവിശേഷതകളേയും ദര്‍ശനങ്ങള്‍ വളരെ ഗൗരവത്തോടെ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. അവയെ പ്രമേയങ്ങള്‍ എന്നു പറയുന്നു. പാശ്ചാത്യ തത്ത്വചിന്തയില്‍ ഈ ചര്‍ച്ചയെ ഒണ്ടോളജി എന്നു പറയുന്നു. ഈ പ്രമേയങ്ങളെക്കുറിച്ചു ശരിയായ അറിവ് തരുന്നവയാണ് പ്രമാണ ( പ്രത്യക്ഷം, അനുമാനം തുടങ്ങിയവ) ങ്ങള്. ഇവയുടെ ചര്‍ച്ചക്ക് പാശ്ചാത്യര്‍ എപ്പിസ്റ്റമോളജി എന്നു പറയുന്നു. പ്രമാ എന്നാല്‍ ശരിയായ അറിവ് (യഥാര്‍ത്ഥജ്ഞാനം). ശരിയായി അറിയേണ്ട വസ്തുവിനെ പ്രമേയം എന്നും ശരിയായ അറിവ് തരുന്നതേതോ അതിനെ പ്രമാണമെന്നും പറയുന്നു.
ഓരോ ദര്‍ശനങ്ങളിലും ഈ പ്രമേയങ്ങളേയും പ്രമാണങ്ങളേയും വ്യത്യസ്ത യുക്തികളുടെ (അതാതിന്റെ തന്ത്രയുക്തി) അടിസ്ഥാനത്തിലാണ് സ്വീകരിച്ചിരിക്കുന്നതും ചര്‍ച്ച ചെയ്യുന്നതും. അവയുടെ എണ്ണം, അവയെ തരംതിരിച്ചു പട്ടികയാക്കല്‍, അവയുടെ പ്രാധാന്യ താരതമ്യം തുടങ്ങിയ നിരവധി വിഷയങ്ങളില്‍ ദര്‍ശനങ്ങള്‍ തമ്മില്‍ മതഭേദങ്ങളുണ്ട്. സാങ്കേതിക പദങ്ങളുടെ അര്‍ത്ഥം തന്നെ ഓരോ ദര്‍ശനത്തിലും വ്യത്യസ്തമാണ്. ഭീമാചാര്യരുടെ ന്യായകോശം പോലുള്ള ഗ്രന്ഥങ്ങള്‍ ഇക്കാര്യത്തില്‍ സഹായകങ്ങളാണ്. പൂര്‍വപക്ഷം അവതരിപ്പിച്ച് ഖണ്ഡനം നടത്തുന്ന ശാസ്ത്രപ്രക്രിയ വളരെ സങ്കീര്‍ണ്ണമായ ഒന്നാണ്. തന്മൂലം ദര്‍ശനഗ്രന്ഥങ്ങള്‍ വായിച്ചു മനസ്സിലാക്കാന്‍ പ്രത്യേക കഴിവു സമ്പാദിക്കണം. മേല്‍പ്പറഞ്ഞതരത്തില്‍ പരസ്പര സംവാദത്തിലുടെ സമാന്തരമായി വളര്ന്നവയായതുകൊണ്ട് ഏതെങ്കിലും ഒരു ദര്‍ശനം വേണ്ടതുപോലെ മനസ്സിലാക്കണമെങ്കില്‍ മറ്റു ദര്‍ശനങ്ങളും പഠിക്കണം.
മാധവാചാര്യരുടെ സര്വദര്ശനസംഗ്രഹം, ഹരിഭദ്രസൂരിയുടെ ഷഡ്ദര്ശനസമുച്ചയം, അതിന് ഗുണരത്നന്‍ എഴുതിയ വ്യാഖ്യാനം എന്നിവ ദര്‍ശനങ്ങളുടെ ഒരു ഏകദേശജ്ഞാനം, സംസ്കൃതം പഠിച്ചവര്‍ക്ക്, ഉണ്ടാകാന്‍ ഉപകരിക്കും. ഇനി നമുക്ക് വൈദിക സംസ്കൃതി, ന്യായം, മീമാംസ മുതലായ മേല്‍ക്കൊടുത്ത ദര്‍ശനങ്ങള്‍ എന്നിവയെ ഒന്നൊന്നായി ചെറിയതോതില്‍ ഒന്നു പരിചയപ്പെടാം.
(തുടരും..)
നാളെ: വൈദികം
പ്രതികരിക്കാൻ ഇവിടെ എഴുതുക: