ജുനൈദും ഷുഹൈബും തമ്മില്‍ എന്താണ് ബന്ധം? ഒന്നുമില്ല. ഒരാള്‍ ഹരിയാനയില്‍. മറ്റയാള്‍ കേരളത്തിലും. രണ്ട് മുസ്ലിം സഹോദരന്മാര്. ജുനൈദിന് പ്രായം പതിനഞ്ച്. ഷുഹൈബിന് മുപ്പതും. ഒരാള്‍ കുടുംബത്തിന്റെ സ്നേഹവും ലാളനയും ഏറ്റുവാങ്ങുന്നവന്. മറ്റെയാള്‍ ഉപ്പയും ഉമ്മയും മൂന്ന് സഹോദരിമാരുമുള്‍പ്പെടുന്ന കുടുംബത്തെ പോറ്റുന്ന കുടുംബസ്ഥന്. രണ്ടുപേരും അകാലത്തില്‍ ജീവന് നഷ്ടപ്പെട്ടവര്‍. ദാരുണമാണ് രണ്ട് മരണങ്ങളും. ഹരിയാനയില്‍ ഒരു തീവണ്ടിയാത്രക്കിടെ ഉണ്ടായ സീറ്റ് തകര്‍ക്കത്തിനൊടുവിലാണ് ജുനൈദ് കൊലചെയ്യപ്പെടുന്നത്. ഷുഹൈബാവട്ടെ, മുന്‍കൂട്ടിയുള്ള ആസൂത്രണത്തില്‍ മുപ്പത്തിയെട്ട് വെട്ടുകള്‍ ഏറ്റുവാങ്ങിയാണ് ജീവന് വെടിഞ്ഞത്. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും ആക്രമണങ്ങളില്‍ കൊലചെയ്യപ്പെട്ടവര്‍ ഈ രണ്ടുപേര്‍ മാത്രമല്ല, നിരവധി ഹതഭാഗ്യരുണ്ട്. മതത്തിന്റെ, ജാതിയുടെ, രാഷ്ട്രീയത്തിന്റെ, ലൈംഗികാസക്തിയുടെ പേരിലെല്ലാം മരണം വരിച്ചവര്‍ നിരവധിയുണ്ട്. പക്ഷേ ജുനൈദും ഷുഹൈബും അങ്ങനെയല്ല. അവരുടെ കൊലപാതകങ്ങള്‍ കാപട്യത്തിന്റെയും വഞ്ചനയുടെയും ചതിയുടെയും നുണപ്രചാരണങ്ങളുടെയും ഭരണകൂട-രാഷ്ട്രീയ മുഖംമൂടികളെ പിച്ചിച്ചീന്തുന്നുണ്ട്.
ജുനൈദിന്റെ കൊലപാതകം തികച്ചും യാദൃച്ഛികമാണ്. സമൂഹത്തില്‍ വ്യക്തികള്‍ തമ്മില്‍, കുടുംബാംഗങ്ങള്‍ തമ്മില്‍, ആള്‍ക്കൂട്ടങ്ങള്‍ തമ്മിലുണ്ടാകാറുള്ള തര്‍ക്കങ്ങളുടെയും ലഹളകളുടെയുമൊക്കെ അനന്തരഫലം. വിവേകത്തെ തിരിച്ചറിഞ്ഞ് വികാരങ്ങള്‍ അനിയന്ത്രിതമാകുമ്പോഴുണ്ടാകുന്ന ക്രൂരതകള്‍. മനുഷ്യന് മൃഗത്തെക്കാള്‍ അധഃപതിക്കുന്ന സന്ദര്‍ഭങ്ങള്‍. അത്തരമൊരു സാഹചര്യത്തിന്റെ ബലിയാടാണ് ജുനൈദ് എന്ന പതിനഞ്ചുകാരന്. സ്വന്തം സഹോദരനെയോ മകനെയോപോലെ കരുതേണ്ട ഒരു കുട്ടിയെ അവന് തീവണ്ടിയിലിരുന്ന സീറ്റ് തന്റേതെന്ന് പറഞ്ഞ് ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുക! മാപ്പര്‍ഹിക്കാത്ത കുറ്റമാണത്. കൊലപാതകി ആരായാലും അവര്‍ ജീവിക്കാന്‍ അര്‍ഹതയില്ലാത്തവരാണ്. അവര്‍ നിയമത്തിന് മുന്നില്‍ വരേണ്ടവരാണ്. തൂക്കുകയറില്‍ കുറയാത്ത ശിക്ഷ നല്കേണ്ടവര് തന്നെ. പക്ഷേ ഒരു കാര്യം സത്യമാണ്. ആ കൊലപാതകത്തിന് രാഷ്ട്രീയമോ മതപരമോ ആയ കാരണങ്ങളൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് ജുനൈദിന്റെ നാട്ടിലോ സമീപപ്രദേശങ്ങളിലോ അതിന്റെ പേരില്‍ സാമുദായിക ലഹളകളൊന്നും ഉണ്ടാവാതിരുന്നത്.
ദൗര്‍ഭാഗ്യവശാല്‍ മരണപ്പെട്ടത് മുസ്ലിമും കൊലപാതകി ഹിന്ദുവുമായി. കമ്യൂണിസ്റ്റ്-കോണ്‍ഗ്രസ് കപടമതേതരക്കാര്‍ക്ക് കൊലപാതകത്തിന് സാമുദായിക നിറം നല്കാന് മറ്റെന്ത് വേണം? വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യത്തില്‍ ഭക്ഷണവും വെള്ളവുമില്ലാതെ വിശന്നുവലഞ്ഞ് അലയുന്ന ഇടതുപക്ഷ-കോണ്‍ഗ്രസ് രാഷ്ട്രീയ ചെന്നായ്ക്കള്‍ ആര്‍ത്തിപൂണ്ട് ചാടിവീഴുകയാണ് സംഘപരിവാറിനുമേല്‍. ജുനൈദിന്റെ കൊലപാതകത്തിനുത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും ഹിന്ദുത്വ വര്‍ഗീയ ഫാസിസമാണെന്നും അവര്‍ പെരുമ്പറ മുഴക്കി. സാമുദായിക സൗഹാര്‍ദ്ദത്തെ തകര്‍ത്തെറിയുന്ന വിഷലിപ്ത പ്രചാരണങ്ങള്‍ നടത്തുന്നതില്‍ രാഹുല്‍ ഗാന്ധി മുതല്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും വരെ മത്സരിക്കുകയായിരുന്നു. ന്യൂനപക്ഷ സംരക്ഷണത്തിന്റെ മൊത്ത-ചില്ലറ വ്യാപാരികളായി വിഹരിക്കുന്ന ഇടതു-വലത് രാഷ്ട്രീയ ഞാഞ്ഞൂലുകളെല്ലാം ജുനൈദിന്റെ കൊലപാതകത്തെ ആഘോഷമാക്കി മാറ്റി. ന്യൂനപക്ഷ സംരക്ഷണം ഇന്ത്യയിലെവിടെയും തങ്ങളുടെ ദൗത്യമാണെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയന് ചാര്‍ട്ടു ചെയ്ത വിമാനത്തില്‍ ഹരിയാനയില്‍ പോയി ജുനൈദിന്റെ കുടുംബത്തിന് പത്ത് ലക്ഷം നല്‍കിയത്.
ചെയ്തുകൂട്ടുന്ന ദുഷ്കര്‍മ്മങ്ങളുടെ തിക്താനുഭവങ്ങള്‍ തങ്ങള്‍ക്കുതന്നെ തിരിച്ചുകിട്ടും എന്ന തിരിച്ചറിവ് ഒരുകാലത്തും കമ്മ്യൂണിസ്റ്റുകള്‍ക്കുണ്ടാവാറില്ലല്ലോ? ”താന്താന് നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്താന് അനുഭവിച്ചീടുകെന്നേ വരൂ” എന്ന സഹധര്‍മിണിയുടെ വാക്കുകള്‍ ഒരു കാട്ടാളന്റെ ചിന്തയേയും മനസ്സാക്ഷിയെയും മാറ്റിമറിച്ച നാടാണിത്. കാട്ടാളന്റെ ഉള്ളിലുള്ളതുപോലും കമ്യൂണിസ്റ്റുകള്‍ക്കില്ലെന്നുള്ളത് കാലം കൊത്തിവച്ച സത്യമത്രെ.
ന്യൂനപക്ഷ സംരക്ഷണത്തിന്റെ അപ്പോസ്തലനാവാന്‍ നാടുവിട്ട് പറന്ന പിണറായി, ജുനൈദിന്റെ ജീവന് പത്ത് ലക്ഷം വില നല്കി വിജയശ്രീലാളിതനായി തിരിച്ചെത്തിയപ്പോള്‍ ജനങ്ങള്‍ ഭരണാധികാരിയായി തെരഞ്ഞെടുത്ത സ്വന്തം നാട്ടില്‍ ഭരണകൂട പിടിപ്പുകേടിന്റെ സാക്ഷ്യമായി പതിനഞ്ച് വയോധികര്‍ സ്വയം ജീവനൊടുക്കുകയായിരുന്നു. ജീവിതത്തിന്റെ നല്ലകാലമത്രയും കെഎസ്ആര്‍ടിസിയിലൂടെ നാടിനെ സേവിച്ച പതിനഞ്ച് പേര് ജീവിതസായാഹ്നത്തില്‍ അര്‍ഹതപ്പെട്ട ആനുകൂല്യം ലഭിക്കാതെ ജീവിതത്തെ ശപിച്ച് മരണംവരിച്ചവര്‍. പക്ഷേ ചാര്‍ട്ട് ചെയ്ത വിമാനം ആവശ്യമില്ലാതിരുന്നിട്ടും, സര്‍ക്കാര്‍ വക ഔദ്യോഗിക വാഹനം ഉണ്ടായിട്ടും പാവം തൊഴിലാളികളുടെ വീട് സന്ദര്‍ശിക്കാന്‍, സാന്ത്വനം നല്കാന് പിണറായിക്ക് കഴിഞ്ഞില്ല.
ഹരിയാനയില്‍ ജുനൈദിന്റെ കുടുംബത്തെ ന്യൂനപക്ഷ സംരക്ഷണത്തിന്റെ കമ്യൂണിസ്റ്റ് വലയില്‍ കുരുക്കി തിരിച്ചെത്തിയ മുഖ്യമന്ത്രി സ്വന്തം നാട്ടില്‍ സ്വന്തം സഖാക്കള്‍ ഒരു മതന്യൂനപക്ഷ കുടുംബത്തെ അനാഥമാക്കാന്‍ കരുക്കള്‍ നീക്കുന്നതെന്തേ അറിഞ്ഞില്ല? അഥവാ അറിവോടെ ആയിരുന്നുവോ ഷുഹൈബിന്റെ ദേഹത്തേറ്റ മുപ്പത്തെട്ട് വെട്ടുകള്‍? പിണറായി വിജയനെ പെറ്റുവളര്‍ത്തിയ നാട് തന്നെയാണ് ഷുഹൈബിനും ജന്മം നല്‍കിയത്. ജുനൈദിനെപ്പോലെ ഷുഹൈബിനും ഉപ്പയും ഉമ്മയും ഉണ്ട്. സഹോദരിമാരുണ്ട്. പിണറായി വിജയന്റെ കൊച്ചുമക്കളെക്കാള്‍ പ്രായം കുറഞ്ഞ ഒരു കുഞ്ഞുണ്ട് ഷുഹൈബിന്. കൈപിടിച്ചു നടത്തിച്ച ഉപ്പയെ നഷ്ടപ്പെട്ട ആ കുഞ്ഞിനെ ആശ്വസിപ്പിക്കാനെങ്കിലും എന്തേ മുഖ്യമന്ത്രി, താങ്കള്‍ക്ക് ആ വീട് സന്ദര്‍ശിക്കാന്‍ കഴിയുന്നില്ല?
നരേന്ദ്ര മോദിക്കെതിരെ വിശാലമായ സഖ്യത്തിന് ജന്മം നല്‍കാനുള്ള അവിഹിത രാഷ്ട്രീയ ബന്ധത്തിനുള്ള കിടപ്പറ ഒരുക്കുന്ന തിരക്കിലായതുകൊണ്ടായിരിക്കാം രാഹുലിനും ആന്റണിക്കും സോണിയയ്ക്കും വൃന്ദയ്ക്കും കാരാട്ടിനും യച്ചൂരിക്കുമൊന്നും ഷുഹൈബിനെ ഓര്‍ക്കാന്‍പോലും കഴിയുന്നില്ല.
ഗുജറാത്ത് കലാപത്തില്‍ നിരവധി പേര് കൊലചെയ്യപ്പെട്ടു എന്നത് സത്യമാണ്. മതസമുദായങ്ങള്‍ക്കിടയില്‍ സ്നേഹബന്ധവും മനുഷ്യത്വവും നഷ്ടപ്പെടുന്ന ഇത്തരം സാഹചര്യങ്ങളെല്ലാം നമ്മെ അഗാധമായി വേദനിപ്പിക്കുകയും ചെയ്യുന്നതാണ്. അവിടെയും എരിതീയില്‍ എണ്ണയൊഴിക്കുന്ന രാഷ്ട്രീയ കുടിലത നടമാടി. കള്ളക്കഥകള്‍ പ്രചരിപ്പിക്കപ്പെട്ടു. മുസ്ലിം സഹോദരിയുടെ ഗര്‍ഭസ്ഥശിശുവിനെ ഹിന്ദുക്കള്‍ ശൂലത്തില്‍ കുത്തിനിര്‍ത്തി എന്നായിരുന്നു പ്രചാരണം! കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് കൂട്ടുകെട്ടാണ് ഇല്ലാത്ത സംഭവത്തെ നാടുനീളെ പ്രചരിപ്പിച്ചത്. എന്നാല്‍ ഇന്ന് കേരളത്തില്‍ അത് സംഭവിച്ചിരിക്കുന്നു. കോഴിക്കോട് ജില്ലയിലെ മലയോരമേഖലയില്‍ പാവപ്പെട്ട ഒരു ക്രിസ്ത്യന്‍ സഹോദരിയുടെ വയറ്റില്‍ വളര്‍ന്നുകൊണ്ടിരുന്ന നാല് മാസം പ്രായമായ ഗര്‍ഭസ്ഥ ശിശുവിനെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറി ചവിട്ടിക്കൊന്നു. കമ്യൂണിസ്റ്റ് ഭരണത്തില്‍ നടമാടിയ ഈ ക്രൂരഭ്രൂണഹത്യയെ കണ്ടില്ലെന്ന് നടിക്കുന്ന കേരളത്തിലെ ഇടതു-വലത് പക്ഷ രാഷ്ട്രീയ കാപട്യത്തെ-വഞ്ചനയെ, ബുദ്ധിജീവി വര്‍ഗത്തെ നാം എന്ത് പേര് ചൊല്ലിയാണ് വിളിക്കേണ്ടത്?
കണ്ണൂരില്‍ കമ്യൂണിസ്റ്റുകള്‍ക്ക് മാത്രമേ രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിക്കൂ എന്നതാണ് ഫാസിസം. തങ്ങള്‍ക്കെതിരെ വളരാന്‍ ആരെയും അനുവദിക്കില്ലെന്ന ഫാസിസ്റ്റ്-സ്റ്റാലിനിസ്റ്റ് കൊലക്കത്തിയാണ് ന്യൂനപക്ഷക്കാരനായ കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ പച്ചജീവനില്‍ 38 തവണ പതിച്ചത്. ആട് തടിച്ചുകൊഴുക്കുന്നത് കാണുമ്പോഴാണല്ലോ അറവുകാരന്റെ കണ്ണും കത്തിയും തിളങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: