ഹൈദരാബാദ്: നീലം ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശിന്റെ തീരപ്രദേശങ്ങളില്‍ പെയ്യുന്ന കനത്ത മഴ വിതച്ച കെടുതിയില്‍ മരിച്ചവരുടെ എണ്ണം 25 ആയി. ഞായറാഴ്ച മരണസംഖ്യ 22 ആയിരുന്നു. ഇന്ന് മൂന്നു പേര് കൂടി മരിച്ചു. കനത്ത മഴയില്‍ നിരവധി വീടുകള്‍ തകര്‍ന്നു.
വന്‍തോതില്‍ കൃഷിനാശം ഉണ്ടായി. റോഡ്, റെയില്‍ ഗതാഗതത്തെ മഴ ബാധിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കി. ശ്രീകാകുളം, വിശാഖപട്ടണം, കൃഷ്ണ, ഗുണ്ടൂര്‍, ഗോദാവരി ജില്ലകളിലെ 130ഓളം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. ഏകദേശം 80,000ത്തോളം ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു. 2.5 ലക്ഷം ഹെക്ടര്‍ സ്ഥലത്തെ കൃഷി പൂര്‍ണമായും വെള്ളത്തിനടിയിലാണ്.
കനത്ത മഴ തുടരുന്ന പ്രദേശങ്ങളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. നീലം ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് മഴ ശക്തമായതെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. സംസ്ഥാനത്തെ എട്ട് ജില്ലകളിലാണ് മഴക്കെടുതി രൂക്ഷമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ വെസ്റ്റ് ഗോദാവരി ജില്ലയിലെ നരാസ്പുരില് 31 സെന്റീമീറ്റര്‍ മഴ ലഭിച്ചതായി കാലാവസ്ഥകേന്ദ്രം അറിയിച്ചു. അമലാപുരം, രാജാമുന്ദ്രി, യേലാമഞ്ചിലി, കൊദേരു തുടങ്ങിയ മേഖലകളില്‍ കനത്ത മഴ തുടരുകയാണ്.
വിശാഖപട്ടണത്ത് കുടുങ്ങി കിടന്നവരെ നാവികസേനയുടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. ഈസ്റ്റ് ഗോദാവരി ജില്ലയില്‍ മാത്രം 30,000 പേരെ താല്‍ക്കാലിക അഭയകേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി എന്‍.കുമര്‍ റെഡ്ഡി ഇന്ന് സന്ദര്‍ശിക്കും.
ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവും വൈ.എസ്.ആര്. കോണ്‍ഗ്രസ് നേതാവ് വൈ.എസ് വിജയമ്മയും ഗോദാവരി, കൃഷ്ണ ജില്ലകള്‍ ഇന്ന് സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: