മലപ്പുറം: സിപിഎം ന്യൂനപക്ഷങ്ങളോട് അമിതാവേശം കാണിക്കുകയാണെന്ന് സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ പൊതുവികാരം. ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് പകരം അവരുടെ വോട്ട് മാത്രമാണ് സിപിഎമ്മിന്റെ ലക്ഷ്യം.
കെ.എം. മാണിയെ മുന്നണിയിലെടുക്കാന്‍ സിപിഎം നടത്തുന്ന ശ്രമങ്ങളുടെ പിന്നിലും ഈ ആവേശമാണ്. മാണിയെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ഇടത് വിരുദ്ധമാണെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സിപിഐ വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ടിന്റെ ഭാഗമായി നടന്ന ചര്‍ച്ചയിലാണ് സിപിഎമ്മിന്റെ ന്യൂനപക്ഷ പ്രേമത്തിനെതിരെ ചിലര്‍ രംഗത്ത് വന്നത്.
അഴിമതിക്കാരെയും അവസരവാദികളെയും ഉള്‍പ്പെടുത്തി മുന്നണി വികസിപ്പിക്കാനുള്ള സിപിഎമ്മിന്റെ ശ്രമം ധിക്കാരപരമാണ്. വോട്ട് കിട്ടുമെന്ന് കരുതി ഇത്തരക്കാരെ കൂടെകൂട്ടിയാല്‍ വിപരീത ഫലങ്ങള്‍ ഉണ്ടാക്കും. എങ്ങനെയെങ്കിലും മുന്നണിയില്‍ കടന്നുകൂടുന്നവര്‍ കാലക്രമേണ അവകാശങ്ങള്‍ ഉന്നയിക്കും. ആര്‍എസ്പിയും ജനതാദള്‍ എസും മുന്നണി വിടാന്‍ കാരണം ഇതുപോലുള്ള അവകാശത്തര്‍ക്കമാണ്. സിപിഎമ്മിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളും ന്യൂനപക്ഷങ്ങളോടുള്ള അമിതാവേശവും മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്നുണ്ട്. നിലപാടുകള്‍ അടിയറവുവെച്ച് വോട്ടിന് പിന്നാലെ പോകുന്ന രീതി ശരിയല്ലെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: