കോട്ടയം: ജില്ലയില്‍ സിപിഎമ്മും പോലീസും ചേര്‍ന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ നടത്തുന്ന നരനായാട്ടിനെ ആര്‍എസ്എസ് വിഭാഗ് കാര്യകാരി അപലപിച്ചു.
ജില്ലയില്‍ വ്യാപകമായി ആര്‍എസ്എസ,് ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കുകയും ഓഫീസുകള്‍ നശിപ്പിക്കുകയും ചെയ്യുന്ന സിപിഎം ക്രിമിനലുകളെക്കുറിച്ച് പരാതി പറഞ്ഞാലും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന പോലീസ്, വിദ്യാര്‍ത്ഥികളടക്കമുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരെ ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുത്ത് ജയിലിലടയ്ക്കുകയാണ്. കൂടാതെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ ഫോണുകള്‍ വ്യാപകമായി ചോര്‍ത്തുകയും വീടുകള്‍ അനാവശ്യമായി റെയ്ഡ് ചെയ്യുകയും പ്രവര്‍ത്തകരുടെ മാതാപിതാക്കളെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നു.
കോട്ടയത്തെ കണ്ണൂരാക്കാന്‍ ശ്രമിക്കുന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ കയ്യാളുകള്‍ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് സൈ്വര്യ വിഹാരം നടത്തുന്നു. ചുമതലയേറ്റപ്പോള്‍ തന്നെ തന്റെ ആര്‍എസ്എസ്-ബിജെപി വിരോധം പരസ്യമായി പ്രകടിപ്പിച്ച പാലാ ഡിവൈഎസ്പി, സിപിഎം ജില്ലാ സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരം ആര്‍എസ്എസ് വേട്ടക്ക് നിര്‍ദ്ദേശം നല്കുന്നു.
ആര്‍എസ്എസ് ജില്ലാ പ്രചാരകനെ കേസുകളില്‍ കുടുക്കി പ്രവര്‍ത്തനത്തെ മരവിപ്പിക്കുവാന്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടപടി തുടങ്ങിയതായി അറിയുന്നു.
സമീപകാലത്ത് താന്‍ കണ്ണൂരില്‍പോയി ആര്‍എസ്എസ് പ്രവര്‍ത്തകരെ നേരിടേണ്ടതെങ്ങിനെയെന്ന് കൂടുതല്‍ പഠിച്ചതായി കുമരകം സ്വദേശിയായ കുപ്രസിദ്ധ സിപിഎം ഗുണ്ടാനേതാവ് നടത്തിയ വാട്ട്സ് ആപ്പ് പ്രചാരണങ്ങളെ ഗൗരവമായി കാണുന്നു.
ഇയാള്‍ ബിജെപിയുടെ പഞ്ചായത്തംഗത്തെ നിരവധി തവണ ആക്രമിച്ചിട്ടുള്ളയാളും വധഭീഷണി മുഴക്കിയിട്ടുള്ളതുമാണ്. നിരവധി അറസ്റ്റ് വാറണ്ടുകള്‍ നിലവിലുള്ളപ്പോഴും പോലീസ് സ്റ്റേഷനില്‍വച്ച് എസ്ഐയുടെ തൊപ്പിവച്ച് സെല്‍ഫിയെടുത്ത് പ്രചരിപ്പിച്ച ഇയാളെ സംരക്ഷിക്കുന്നത് സിപിഎം ജില്ലാ സെക്രട്ടറിയാണെന്നുള്ളത് പരസ്യമായ രഹസ്യമാണ്.
കോട്ടയം ജില്ലയിലെ പോലീസിന്റെ അന്യായവും ഏകപക്ഷീയവുമായ നടപടികള്‍ക്കെതിരെ റേഞ്ച് ഐജിക്ക് പരാതി നല്‍കിയിട്ടുണ്ട്. മറ്റു സംഘടനകളുമായി കൂടിയാലോചിച്ച് പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങുമെന്നും വിഭാഗ് കാര്യകാരി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: