കോട്ടയം: നഗരത്തിലെ വൃത്തി പരിശോധിക്കാന്‍ കേന്ദ്ര സംഘം. സ്വച്ഛ് സര്‍വ്വേക്ഷണ്‍ സര്‍വ്വേയുടെ ഭാഗമായിട്ടാണ് പരിശോധന നടത്തുന്നത്. ഒരുലക്ഷത്തിലധികം ജനസംഖ്യയുള്ള 500 നഗരങ്ങളിലാണ് സംഘത്തിന്റെ പരിശോധന. ഇതില്‍ കോട്ടയവും ഉള്‍പ്പെട്ടിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും മികച്ച വൃത്തിയുളള നഗരത്തെ തെരഞ്ഞെടുക്കുകയാണ് പരിശോധനയുടെ ലക്ഷ്യം. കേന്ദ്ര സംഘത്തിന്റെ പരിശോധന മുന്നില്‍ക്കണ്ട് നഗരസഭ ഒരുക്കങ്ങള്‍ നടത്തിയിരുന്നു.
കേന്ദ്ര സംഘത്തിന്റെ പ്രധാന പരിശോധന പൊതു ശൗചാലയങ്ങളാണ്. അതേ സമയം നഗരത്തിലെ ശൗചാലയങ്ങളുടെ അവസ്ഥ പരിതാപകരമാണ്. സന്നദ്ധ സംഘടനകള്‍ നിര്‍മ്മിച്ച ശൗചാലയങ്ങള്‍ മാത്രമാണ് ഇതിന് അപവാദം. സര്‍വ്വേയുടെ ഭാഗമായി ഇപ്പോള്‍ പരിശോധന നടന്നു കൊണ്ടിരിക്കുകയാണെന്ന് നഗരസഭാധികൃതര്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ നഗരവികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. പരിശോധനയില്‍ ഉള്‍പ്പെട്ട 500 നഗരങ്ങളുടെയും റാങ്കിങ് പ്രസിദ്ധീകരിക്കും.
റാങ്കിങ്ങില്‍ പിന്നിലായാല്‍ പൊതുസമൂഹത്തിന്റെ മുന്നില്‍ നഗരസഭ ഭരണാധികാരികള്‍ നാണം കെടും. ഈ സാഹചര്യത്തില്‍ നഗരസഭ ഒരുക്കം നടത്തിയിരുന്നു. സ്വച്ഛ് സര്‍വ്വേക്ഷണ്‍ സര്‍വ്വേ 2016-ല്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ ആദ്യമായി നടത്തിയത്. അന്ന് 73 നഗരങ്ങളാണുള്ളത്. കഴിഞ്ഞ വര്‍ഷം 434 നഗരങ്ങളെയാണ് ഉള്‍പ്പെടുത്തിയത്. ഈ വര്‍ഷം നഗരങ്ങളുടെ എണ്ണം അഞ്ഞൂറായി.
എന്നാല്‍, കോട്ടയം നഗരത്തില്‍ പൊതുനിരത്തില്‍ വരെ മാലിന്യക്കൂമ്പാരമാണുള്ളത്. മാലിന്യം സംസ്കരിക്കാന്‍ വഴിയില്ലാത്തതാണ് പ്രധാന കാരണം. എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ നീക്കം നടത്തിയെങ്കിലും പ്രാദേശികമായ എതിര്‍പ്പ് മൂലം പദ്ധതി വിജയിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: