തൃശൂര്‍: മാര്‍ച്ച് അഞ്ച് മുതല്‍ പ്രഖ്യാപിച്ച നഴ്സുമാരുടെ അനിശ്ചിതകാല പണിമുടക്ക് താത്കാലികമായി വിലക്കിക്കൊണ്ടുള്ള ഹൈക്കോടതിയിലെ കേസില്‍ കക്ഷിചേരാന്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷന് സംസ്ഥാന ജനറല്‍ കൗണ്‍സില്‍ തീരുമാനം. സമരം കോടതി വിലക്കിയ സാഹചര്യത്തില്‍ മാര്‍ച്ച് ആറ് മുതല്‍ മുഴുവന്‍ നഴ്സുമാരും അവധിയെടുത്ത് തങ്ങളുടെ പ്രതിഷേധം അറിയിക്കും.
കേരളത്തിലെ 457 സ്വകാര്യ ആശുപത്രികളിലെ 62,000ത്തോളം നഴ്സുമാരാണ് ഇന്ന് ആശുപത്രികളില്‍ കൂട്ട അവധിക്ക് അപേക്ഷ സമര്‍പ്പിക്കുക. മാര്‍ച്ച് അഞ്ചിന് കോടതിയില്‍ കേസ് പരിഗണനയ്ക്കെടുക്കുമ്പോള്‍ അവകാശത്തെ ചോദ്യം ചെയ്ത നടപടിയെ നിയമപരമായിത്തന്നെ നേരിടാനാണ് തീരുമാനം. സമരം വിലക്കിയ നടപടി തെറ്റാണെന്ന് യോഗം വിലയിരുത്തി.
ശമ്പള പരിഷ്കരണം വേഗത്തില്‍ നടപ്പാക്കുന്നതിനും ചേര്‍ത്തല കെവിഎം ആശുപത്രിയിലെ സമരം ഉടനെ ഒത്തുതീര്‍പ്പാക്കുന്നതിനും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ജനറല്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ജാസ്മിന് ഷാ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുജനപാല്‍ അച്യുതന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രക്ഷാധികാരി വത്സന് രാമംകുളത്ത്, ട്രഷറര്‍ ബിബിന്‍ എന്‍. പോള്‍, ഭാരവാഹികളായ ഷോബി ജോസഫ്, ബെല്‍ജോ ഏലിയാസ്, ജിഷ ജോര്‍ജ്, ഷുഹൈബ് വണ്ണാരത്ത്, വിദ്യ പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: