കോതമംഗലം: എറണാകുളം ഡിസിസി വൈസ് പ്രസിഡന്റ് കെ.എം. പരീത് ട്രസ്റ്റ് ചെയര്‍മാനായ നെല്ലിക്കുഴി പഞ്ചായത്തിലെ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡന്റല്‍ സയന്‍സ് കോളേജ് വില്‍പ്പനയ്ക്ക് വെച്ചതോടെ വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍. 23 കോടിയിലധികം രൂപ വായ്പ കുടിശ്ശിക വരുത്തിയതിനെത്തുടര്‍ന്ന് കാനറാ ബാങ്കിന്റെ മൂവാറ്റുപുഴ ശാഖയാണ് കോളേജും വസ്തുവകകളും ജപ്തി ചെയ്ത് ലേലത്തിന് വെച്ചത്.
സാധാരണയില്‍ നിന്നും വ്യത്യസ്തമായി മാനേജ്മെന്റ് മാറ്റം എന്നത് വായ്പ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ലേലത്തിലൂടെ വാങ്ങുന്നവര്‍ക്ക് കോളേജ് നടത്താന്‍ സാധിക്കും. വായ്പ നല്‍കുന്നതിന് മുമ്പേ ബാങ്ക് ഈ വ്യവസ്ഥ കൂടി ഉള്‍പ്പെടുത്തിയതുകൊണ്ട് വിദ്യാര്‍ത്ഥികളുടെ ഭാവിക്ക് ഇപ്പോള്‍ വലിയ ഭീഷണിയില്ല.
എന്നാല്‍, വസ്തു വാങ്ങുന്ന വ്യക്തിക്ക് കോളേജ് നടത്താന്‍ താല്പര്യമില്ലാതെ വരുകയോ വസ്തു വില്പന നടക്കാതെ വരികയോ ചെയ്താല്‍ കോളേജിന്റെ അഫിലിയേഷനെത്തന്നെ ബാധിക്കും. ഇത് വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കും.
ഇന്ദിരാഗാന്ധി മെമ്മോറിയല്‍ എന്ന പേരില്‍ 2000ല്‍ രൂപീകരിച്ച ട്രസ്റ്റാണ് കോളജിന്റെ നടത്തിപ്പ്. പതിനൊന്നു പേരുള്ള ട്രസ്റ്റില്‍ പത്തു പേരും ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്. ട്രസ്റ്റിന്റെ കീഴില്‍ മൂന്ന് പ്രൊഫഷണല്‍ കോളേജ് അടക്കം ഒമ്പത് സ്ഥാപനങ്ങള്‍ ഉണ്ട്. കോളേജിന്റെ നിലനില്‍പ്പിനെ ബാധിക്കാതിരിക്കാന്‍ ട്രസ്റ്റിലുള്ളവരുടെ ബന്ധുക്കളിലാരെങ്കിലും ലേലം പിടിക്കുമെന്ന അഭ്യൂഹമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: