കോഴിക്കോട്: റെക്കോഡ് പ്രകടനം കാഴ്ചവെയ്ക്കുന്ന കായിക താരങ്ങള്‍ക്ക് പ്രത്യേക പാരിതോഷികം നല്‍കുമെന്ന് കായിക മന്ത്രി എ.സി. മൊയ്തീന്. കോഴിക്കോട് സംസ്ഥാന കോളേജ് ഗെയിംസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മെഡല്‍ജേതാക്കള്‍ക്ക് നിലവില്‍ നല്കുന്ന ക്യാഷ് പ്രൈസ് വര്‍ദ്ധിപ്പിക്കും. റെക്കോഡ് നേടുന്ന താരങ്ങള്‍ക്ക് 1000 രൂപ അധികമായി നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ നല്കുന്ന തുക 2000, 1500, 1000 രൂപയായി വര്‍ദ്ധിപ്പിക്കും. മികച്ച പ്രകടനം കാഴ്ചവെക്കുന്ന കോളേജുകള്‍ക്കുള്ള തുകയും വര്‍ദ്ധിപ്പിക്കും.
ഓപ്പറേഷന് ഒളിംപ്യ പദ്ധതി ഏപ്രിലില്‍ പ്രവര്‍ത്തനം ആരംഭിക്കും. സമ്പൂര്‍ണ്ണ കായിക ക്ഷമതാ പദ്ധതിയുടെ പ്രവര്‍ത്തനം വിപുലീകരിക്കും. സ്പോര്‍ട്സ് ക്വാട്ടാ നിയമനം വേഗത്തിലാക്കും.
പ്രഖ്യാപിച്ച സ്റ്റേഡിയങ്ങള്‍ക്ക് 14 ജില്ലകളിലും ഭരണാനുമതി നല്‍കിയിട്ടുണ്ട്. കിഫ്ബി വഴിയുള്ള നിര്‍മ്മാണം വൈകാതെ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. പുതിയ സ്റ്റേഡിയങ്ങളുടെ പരിപാലനത്തിന് പ്രത്യേക കമ്പനി രൂപീകരിക്കും. പരിക്കും രോഗങ്ങളും മൂലം പ്രയാസപ്പെടുന്ന താരങ്ങള്‍ക്ക് ഇന്‍ഷൂറന്‍സും പെന്ഷന് സൗകര്യവും ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അദ്ധ്യക്ഷനായി. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്, ജില്ലാ പ്രസിഡന്റ് കെ.ജെ. മത്തായി, വി.പി. സക്കീര്‍ ഹുസൈന്, പ്രേമന് തറവട്ടത്ത്, കമാല്‍ വരദൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: